ചെന്നൈ: അമിതമായ മൊബൈൽ ഫോൺ ഉപയോഗവും തെറ്റായ രീതിയിലുള്ള ഇരിപ്പും കിടപ്പും കാരണം കഴുത്തിന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നടി ഷക്കീല ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ശേഷമാണ് യൂട്യൂബ് ചാനലിലൂടെ താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
കിടക്കയിൽ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്യുന്ന ശീലമുണ്ടായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. ഈ ശീലം ആരോഗ്യത്തെ ബാധിച്ചെന്നും ഒടുവിൽ ശസ്ത്രക്രിയ വേണ്ടിവന്നെന്നും താരം വ്യക്തമാക്കി.
നാല് മണിക്കൂറോളം തുടർച്ചയായി ഒരേ രീതിയിൽ കിടന്ന് ഗെയിം കളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കാറുണ്ടായിരുന്നത്. പിന്നീട് വീണ്ടും അതേ രീതിയിൽ കിടന്ന് ഗെയിമുകളും സമൂഹമാധ്യമ വീഡിയോകളും കാണുന്നത് തുടരുമായിരുന്നു. അമിതമായ ഫോൺ ഉപയോഗവും തെറ്റായ രീതിയിലുള്ള കിടപ്പുമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് ഷക്കീല പറയുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം കഴുത്തിൽ നെക്ക് കോളർ ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ കട്ടിലിൽനിന്ന് എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും പോലും മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും ഷക്കീല പറഞ്ഞു.
മൊബൈൽ ഫോൺ ഉപയോഗത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും താരം അഭ്യർഥിച്ചു. മൊബൈൽ ഫോൺ ഏറെ ഉപകാരപ്രദമാണെങ്കിലും ആവശ്യത്തിലധികം ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുട്ടികൾക്ക് അമിതമായി ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും നൽകുന്നതിലും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഷക്കീല മുന്നറിയിപ്പ് നൽകി.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കണമെന്നും അനാവശ്യ വീഡിയോകൾ കാണുന്നത് ഒഴിവാക്കണമെന്നും താരം പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം വലിയ സാമ്പത്തിക ചെലവും ഉണ്ടാകാമെന്നും ഷക്കീല കൂട്ടിച്ചേർത്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ഷക്കീല.




