ചെന്നൈ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തമിഴ്നാട് സർക്കാർ രൂപീകരിച്ച ‘സിങ്കപ്പെൺ’ പ്രത്യേക ദൗത്യസേനയ്ക്ക് ഔദ്യോഗിക തുടക്കം. ചെന്നൈയിലെ രാജരത്നം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ് സേനയെ സംസ്ഥാനത്തിന് സമർപ്പിച്ചു.
സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷവും ബഹുമാനവും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദൗത്യസേനയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 354 കോടി രൂപ അനുവദിച്ചതായും രണ്ടാംഘട്ടത്തിൽ 2500 പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സേനയുടെ പട്രോളിങ് വാഹനങ്ങളും ചടങ്ങിൽ പുറത്തിറക്കി.
നേവി ബ്ലൂ ഷർട്ടും കാക്കി പാന്റ്സും ഉൾപ്പെടുന്നതാണ് സേനയുടെ യൂണിഫോം. വെള്ളിനക്ഷത്ര ചിഹ്നങ്ങൾ, സ്വർണലിപിയിലുള്ള നെയിംബോർഡ്, മെറ്റൽ ബാഡ്ജോടുകൂടിയ കറുത്ത തൊപ്പി എന്നിവയും യൂണിഫോമിന്റെ പ്രത്യേകതകളാണ്.
സൈബർ ക്രൈം വിഭാഗം, സോഷ്യൽ മീഡിയ സെൽ, ഇന്റലിജൻസ് വിഭാഗം, തമിഴ്നാട് സ്പെഷ്യൽ പോലീസ് ബറ്റാലിയനുകൾ എന്നിവിടങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെയാണ് സേനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കെ. ഭവാനീശ്വരിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. 18 സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക സംഘവും സേനയുടെ ഭാഗമാണ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക, പരാതികളിൽ വേഗത്തിൽ ഇടപെടുക, അടിയന്തര സാഹചര്യങ്ങളിൽ ദ്രുത പ്രതികരണം ഉറപ്പാക്കുക എന്നിവയാണ് സിങ്കപ്പെൺ ദൗത്യസേനയുടെ പ്രധാന ചുമതലകൾ. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സേന പ്രവർത്തിക്കുക.

















































