ഭോപ്പാൽ: ഒരുകാലത്ത് നാല് മക്കളുടെയും കൈപിടിച്ച് ജീവിതത്തിലേക്ക് നയിച്ച പിതാവ്… ചെറിയൊരു സൈക്കിൾ ടയറും ട്യൂബും വിൽക്കുന്ന കടയായിരുന്നു ഏക ഉപജീവനമാർഗം. ഇൻഡോറിൽ സ്വന്തമായി ചെറിയൊരു വീടുമുണ്ടായിരുന്നു. ഭാര്യ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് നാല് മക്കളെയും വളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചുവിട്ടു. എന്നാൽ ജീവിതത്തിന്റെ അവസാന നാല് വർഷം 70കാരനായ ഘൻശ്യാമിന് മക്കളുടെ സ്നേഹവും പരിചരണവും ലഭിച്ചില്ല. ഒടുവിൽ മരിച്ചപ്പോഴും അന്ത്യകർമങ്ങൾക്ക് മക്കളിൽ ഒരാൾ പോലും എത്തിയില്ല… ഏകനായി അയാൾ യാത്രയായി
ഓഗസ്റ്റ് നാലിനാണ് ഘൻശ്യാം ഭോപ്പാലിലെ അപ്നാ ഘർ വൃദ്ധസദനത്തിൽ മരിച്ചത്. മരണവിവരം കുടുംബത്തെ അറിയിക്കുകയും പലതവണ ഭോപ്പാലിലേക്ക് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും മക്കൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. രണ്ട് ദിവസം കാത്തിരുന്നിട്ടും ആരും എത്തിയില്ല. ഒടുവിൽ മൃതദേഹം സംസ്കരിച്ച് മരണ സർട്ടിഫിക്കറ്റ് അയച്ചുതരണമെന്നാണ് കുടുംബം വൃദ്ധസദനത്തോട് ആവശ്യപ്പെട്ടത്.
അപ്നാ ഘർ എന്ന അനാഥാലയം നടത്തുന്ന മാധുരി മിശ്രയുടെ വാക്കുകൾ ഈ സംഭവത്തിന്റെ വേദന വ്യക്തമാക്കുന്നു. ഘൻശ്യാമിന്റെ ഭാര്യ മരിക്കുമ്പോൾ ഏറ്റവും ഇളയ മകൾക്ക് ഏകദേശം രണ്ട് വയസായിരുന്നു. അന്ന് ഒരച്ഛന്, നാലോ അഞ്ചോ മക്കളെ വളർത്താൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് നാല് മക്കൾ ചേർന്നിട്ടും ഒരച്ഛനെ നോക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മാധുരി മിശ്രയുടെ വാക്കുകൾ.
മക്കളെ കരയ്ക്കെത്തിക്കാൻ സൈക്കിൾ ടയറുകളും ട്യൂബുകളും വിറ്റാണ് ഘൻശ്യാം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇൻഡോറിൽ ചെറിയൊരു വീടുമുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ വീട് വിൽക്കുകയും ലഭിച്ച പണം മക്കൾക്കിടയിൽ പങ്കിടുകയും ചെയ്തതായാണ് മാധുരി മിശ്ര പറയുന്നു.
ഘൻശ്യാം വൃദ്ധസദനത്തിലെത്തിയത് മക്കൾ കൊണ്ടുവന്നല്ല. ഇൻഡോറിൽ നിന്ന് ബസുകൾ എത്തുന്ന ഭോപ്പാൽ ഐഎസ്ബിടിയിൽ നിന്നാണ് സാമൂഹിക പ്രവർത്തകരായ ചില യുവാക്കളാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഭാഗികമായി തളർന്ന നിലയിലായിരുന്ന അദ്ദേഹം ശരിയായി സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് യുവാക്കൾ അദ്ദേഹത്തെ അപ്നാ ഘറിലെത്തിച്ചു.
“ഘൻശ്യാംജി ഞങ്ങളുടെ അടുത്തെത്തുമ്പോൾ അസുഖബാധിതനായിരുന്നു. സംസാരിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. ചെറിയൊരു ടയർ-ട്യൂബ് കടയും ചെറിയൊരു വീടുമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ശരീരത്തിന്റെ പകുതി തളർന്ന നിലയിലായിരുന്നു,” മാധുരി മിശ്ര പറഞ്ഞു.
അടുത്ത നാല് വർഷം അപ്നാ ഘർ തന്നെയായിരുന്നു ഘൻശ്യാമിന്റെ വീട്. ആരോഗ്യനില മോശമാകുമ്പോഴെല്ലാം വൃദ്ധസദനത്തിലെ ജീവനക്കാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മക്കൾ അദ്ദേഹത്തെ കാണാൻ എത്തിയില്ല. ഒരിക്കൽ അടിയന്തര ബന്ധപ്പെടേണ്ട വ്യക്തിയുടെ നമ്പർ ഘൻശ്യാം നൽകിയിരുന്നു. ആ നമ്പറിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടിയും വൃദ്ധസദന അധികൃതരെ ഞെട്ടിച്ചു.
“എനിക്ക് അദ്ദേഹത്തെ അറിയില്ല. ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ചതാണ്. അദ്ദേഹവുമായി എനിക്ക് യാതൊരു ബന്ധവുമില്ല,” എന്നായിരുന്നു മറുപടി ലഭിച്ചതെന്ന് മാധുരി മിശ്ര പറഞ്ഞു. പിതാവിന്റെ വീട് വിറ്റുകിട്ടിയ പണം സഹോദരങ്ങൾക്കിടയിൽ പങ്കിട്ടെന്നും അതോടെ പിതാവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നുമാണ് കുടുംബം പറഞ്ഞതെന്നും അവർ വ്യക്തമാക്കി.
ഘൻശ്യാമിന്റെ സ്വത്ത് സംബന്ധിച്ച തർക്കവും കുടുംബത്തിൽ ഉണ്ടായിരുന്നുവെന്നാണ് മാധുരി മിശ്ര പറയുന്നു. ഒരു മകൾ, പിതാവ് സ്വത്ത് ആൺമക്കൾക്ക് നൽകിയെന്നും തനിക്ക് ഒന്നും ലഭിച്ചില്ലെന്നും പറഞ്ഞിരുന്നു. “എനിക്ക് ഒന്നും കിട്ടിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ വരേണ്ടത്?” എന്നായിരുന്നു മകളുടെ നിലപാടെന്ന് അവർ പറഞ്ഞു. അതേസമയം മക്കളിൽ ചിലർ “അദ്ദേഹം ഞങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത്?” എന്നും ചോദിച്ചതായി മാധുരി മിശ്ര പറഞ്ഞു.
ഓഗസ്റ്റ് നാലിന് ഘൻശ്യാം മരിച്ചതോടെ വൃദ്ധസദനം വീണ്ടും കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. മൃതദേഹം ദീർഘകാലം സൂക്ഷിക്കാനുള്ള സൗകര്യം അവർക്കില്ലായിരുന്നു. എന്നിട്ടും കുടുംബത്തിൽ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ രണ്ട് ദിവസം മൃതദേഹം കാത്തുസൂക്ഷിച്ചു. ഇൻഡോറിലെ പഞ്ചവതി പ്രദേശത്തെ വിലാസത്തിൽ പോലും അന്വേഷിച്ചെങ്കിലും കുടുംബത്തെ കണ്ടെത്താനായില്ല. ഒടുവിൽ പോലീസിന്റെ സഹായത്തോടെയാണ് ഘൻശ്യാമിന്റെ അന്ത്യകർമങ്ങൾ നടത്തിയത്. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഘൻശ്യാമിന്റെ മരണ സർട്ടിഫിക്കറ്റ് ഇപ്പോൾ കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ അത് നൽകാൻ തങ്ങൾ തയ്യാറല്ലെന്ന് മാധുരി മിശ്ര വ്യക്തമാക്കി. “ഘൻശ്യാംജിയുടെ മരണ സർട്ടിഫിക്കറ്റ് ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകില്ല. ഞങ്ങൾ ആരാണ് ഇതൊക്കെ തീരുമാനിക്കാൻ എന്ന് പറഞ്ഞ് ആളുകൾ ഞങ്ങളെ ചോദ്യം ചെയ്യുന്നു. പക്ഷേ അദ്ദേഹവുമായി ഞങ്ങൾക്ക് ഒരു ബന്ധമുണ്ടായിരുന്നു. അദ്ദേഹം ജീവനോടിരുന്നപ്പോൾ കാണാൻ അവർ വന്നില്ല. മരിച്ചപ്പോഴും വന്നില്ല. പിന്നെ ഇപ്പോൾ എന്തിനാണ് മരണ സർട്ടിഫിക്കറ്റ് നൽകേണ്ടത്?” എന്നാണ് മാധുരി മിശ്രയുടെ ചോദ്യം.
സ്വത്ത് പങ്കിട്ടെടുത്ത ശേഷം പിതാവിനെ ഉപേക്ഷിച്ചുവെന്ന ആരോപണവും, മരണശേഷം പോലും അന്ത്യകർമങ്ങൾക്ക് എത്താതിരുന്നതും സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ മാറുന്ന മുഖത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. മക്കളെ വളർത്താൻ ജീവിതം മുഴുവൻ ചെലവഴിച്ച ഒരച്ഛന് ജീവിതത്തിന്റെ അവസാന നാളുകളിൽ കുടുംബത്തിന്റെ കരുതൽ ലഭിക്കാതെ പോയപ്പോൾ, അദ്ദേഹത്തിന് തുണയായത് ഒരു വൃദ്ധസദനമായിരുന്നു. മരണശേഷവും കുടുംബത്തെ കാത്തിരിക്കേണ്ടി വന്ന ഘൻശ്യാമിന്റെ ജീവിതകഥ ഏറെ വേദനാജനകമായാണ് അവസാനിച്ചത്.




