ബെംഗളൂരു: നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ രണ്ട് കുട്ടികളെ മരിച്ച നിലയിലും പിതാവിനെ ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തി. സംഭവം കൊലപാതക- ആത്മഹത്യാ ശ്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 10 വയസും 5 വയസുമുള്ള രണ്ട് പെൺകുട്ടികളാണ് ഹോട്ടൽ മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ പിതാവ് 40കാരനായ എസ്.ജി. ഇമ്രാനെ കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ച നിലയിൽ ഹോട്ടലിലെ ശുചിമുറിയിലും കണ്ടെത്തി. ഇയാൾ മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഹോട്ടൽ സുരക്ഷാ ജീവനക്കാരാണ് ഗുരുതരമായി പരുക്കേറ്റ ഇമ്രാനെ ഉടൻ ആശുപത്രിയിലെത്തിച്ചത്. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇമ്രാന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായാണ് ഇമ്രാൻ പോലീസിനോട് പറഞ്ഞതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. “ഇത്തരം ഒരു അമ്മയുടെ കൂടെ എന്റെ കുട്ടികൾ വളരുന്നത് ഞാൻ ആഗ്രഹിച്ചില്ല. അതിനാലാണ് അവരെ കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചത്” എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
സംഭവത്തെക്കുറിച്ച് ബെംഗളൂരു പോലീസ് പറയുന്നത് പ്രകാരം, ഇമ്രാനും രണ്ട് പെൺമക്കളും കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഹോട്ടൽ ക്ലീനിംഗ് ജീവനക്കാർ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കിടക്കയിൽ രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ ശുചിമുറിയിൽ കഴുത്ത് മുറിച്ച നിലയിലാണ് ഇമ്രാനെ കണ്ടെത്തിയത്.
ഇമ്രാൻ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായും പോലീസ് അറിയിച്ചു. കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പേലീസ് കമ്മീഷണർ ജി.കെ. മിഥുൻ കുമാർ പറഞ്ഞു. നാഗവാര സ്വദേശിയാണ് ഇമ്രാനെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ തൊഴിൽ എന്താണെന്നും ഭാര്യയെക്കുറിച്ചുള്ള സംശയമാണ് യഥാർത്ഥ കാരണമോ എന്നും സംഭവത്തിന് പിന്നിലെ മറ്റ് സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ശേഷമേ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.
കുട്ടികളുടെ മരണത്തിന്റെ കൃത്യമായ കാരണം ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലവും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചുവരുന്നു.




