തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുകയും, പിന്നീട് പദ്ധതിയുടെ ഫലപ്രാപ്തിയും യാത്രാ രീതികളും വിലയിരുത്തിയ ശേഷം മറ്റ് സർവീസുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുകയുമാണ് തീരുമാനം.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കം മുതൽ പദ്ധതി നടപ്പാക്കുന്നത് വരുമാന നഷ്ടത്തിനും പ്രവർത്തനപരമായ വെല്ലുവിളികൾക്കും ഇടയാക്കുമെന്ന വിലയിരുത്തലാണ് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന ടിക്കറ്റ് വരുമാന നഷ്ടം സർക്കാർ പൂർണമായും ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി സർവീസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാലും പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി കണക്കുകൂട്ടുന്നത്.
പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത എങ്ങനെ നികത്താമെന്നത് പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ 100 ദിവസത്തെ പ്രവർത്തനവും സാമ്പത്തിക പ്രത്യാഘാതങ്ങളും വിലയിരുത്തിയ ശേഷമാകും രണ്ടാംഘട്ട വിപുലീകരണത്തെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

















































