തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാകുമ്പോള്‍ എംഎല്‍എമാര്‍ ആരെയാണു പിന്തുണച്ചതെന്ന വിവരം പുറത്ത്. ഇന്നലെ കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിനും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പുറത്തുവന്ന എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കൈയിലിരുന്ന രേഖയുടെ ചിത്രമാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടത്. ഇതില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചതായി ചിത്രത്തിൽ കാണുന്നു. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാരിയർ, സജീവ് ജോസഫ്, ടി.ഒ.മോഹനൻ, ഉഷാ വിജയൻ, ടി.സിദ്ദിഖ് എന്നിവരുടെ പേരിനു നേരെ ‘കെ.സി’ എന്നു രേഖപ്പെടുത്തിയിട്ടുള്ള രേഖയാണ് മുകുൾ വാസ്നിക്കിന്റെ കൈയിലുള്ളത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ.സി.ബാലകൃഷ്ണന്‍ കെ.സി. എന്നും ആര്‍.സി. എന്നും അറിയിച്ചിട്ടുണ്ട്
. എഐസിസി നിരീക്ഷകര്‍ നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍, തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെയും വി.ഡി.സതീശന് 6 പേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണു വിവരം. സതീശനും ചെന്നിത്തലും ഇന്നലെ നിരീക്ഷകരെ കണ്ട് നിലപാട് അറിയിച്ചിരുന്നു. അതേസമയം, നിരീക്ഷകര്‍ക്ക് മുന്നില്‍ പക്ഷം പിടിച്ചില്ലെന്നും നിഷ്പക്ഷത പാലിച്ചെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.



















































