കോട്ടയം: പ്രളയക്കെടുതിയിൽ 11 പശുക്കളെ നഷ്ടപ്പെട്ട തീക്കോയിലെ അനിൽകുമാറിന്റെ കുടുംബത്തിന് സഹായവുമായി സർക്കാർ. ആഗസ്റ്റ് ഒന്നിന് പുലർച്ചെയുണ്ടായ പ്രളയത്തിലാണ് അനിൽകുമാറിന് പശുക്കളെ നഷ്ടമായത്. ഞായറാഴ്ച വൈകിട്ട് അനിൽകുമാറിന്റെ വീട്ടിലെത്തിയ ക്ഷീരവികസന,മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലുള്ള അധികൃത സംഘം നാല് പശുക്കളും കാലിത്തീറ്റയും 1,15,000 രൂപയുടെ ചെക്കും കൈമാറി.
കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് രണ്ട് പശുക്കളും കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമിതിയും ഓരോ പശുക്കളും നൽകി. കേരള വെറ്ററിനറി അസോസിയേഷനാണ് 1,15,000 രൂപയുടെ ചെക്ക് നൽകിയത്. വാഗമണ്ണിലെ കെ.എൽ.ഡി.ബി.യിൽ നിന്നാണ് പശുക്കളെ എത്തിച്ചത്.
സർക്കാർ ഒപ്പമുണ്ടെന്ന് പറയുക മാത്രമല്ല, പ്രവർത്തിച്ച് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അനിൽകുമാറിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പിരിച്ചുവിടണമെന്ന കോടതി വിധി വരുമെന്ന പേടി; കാസർകോട് കെഎസ്ആർടിസി കണ്ടക്ടർ ജീവനനൊടുക്കി

















































