തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിലെ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലേക്കാണ് പോകുന്നതെന്ന് ബാലഗോപാൽ പറഞ്ഞു.
വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സമീപനം തുടർന്നാൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) പോലും സ്വകാര്യവൽക്കരിക്കപ്പെടുമോയെന്ന് ബാലഗോപാൽ ചോദിക്കുന്നു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണമെന്നും, എന്നാൽ നിലവിലെ സർക്കാർ പുറത്തുവിട്ട രേഖകൾ തന്നെ അന്നത്തെ ഇടതുപക്ഷ നിലപാടാണ് ശരിയെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സതീശൻ ഉന്നയിച്ച പല സാമ്പത്തിക ആരോപണങ്ങളും അടിസ്ഥാനരഹിതമായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഖജനാവിലെ ദൈനംദിന നീക്കങ്ങളുടെയും പണലഭ്യതയുടെയും വിവരങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക തുകകളെക്കുറിച്ചും കേന്ദ്രം വിവിധ ഗ്രാന്റുകളിൽ വരുത്തിയ വെട്ടിക്കുറവുകളെക്കുറിച്ചും ധവളപത്രത്തിൽ പരാമർശമില്ലെന്നും മുൻ ധനമന്ത്രി ആരോപിച്ചു. പി.എം. ശ്രീ പദ്ധതിയിൽ മാത്രം ഏകദേശം 1500 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനകാര്യ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പാണ് മുൻ സർക്കാർ ബജറ്റ് തയ്യാറാക്കിയതെന്നും, അതിനാൽ സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ബാലഗോപാൽ വ്യക്തമാക്കി. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേന്ദ്രം പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് മുൻകൂട്ടി അറിയാൻ കഴിയുമായിരുന്നില്ലെന്നും, അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ മേൽ ചുമത്തുന്നത് യുക്തിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയ കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ മടിക്കുന്നവരാണ് മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് കുടിശ്ശിക മുൻ എൽ.ഡി.എഫ് സർക്കാർ തീർപ്പാക്കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
സർക്കാർ പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ നടപ്പാക്കുന്നതിന് ആവശ്യമായ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ധവളപത്രത്തിൽ വ്യക്തതയില്ലെന്നും ബാലഗോപാൽ വിമർശിച്ചു. ഈ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിവരുന്ന ചെലവ് എത്രയാണെന്ന് പഠിക്കാൻ നിലവിൽ ധവളപത്രം തയ്യാറാക്കിയ സമിതിയോട് തന്നെ സർക്കാർ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















































