കോഴിക്കോട്: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉൽപാദനം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ വൈദ്യുതി നയം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അതുപോലെ വൈദ്യുതിയുടെ അനാവശ്യ ഉപയോഗം തടയാൻ ശ്രദ്ധ വേണം. എൻടിപിസി, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതൽ വില കൊടുത്തു വൈദ്യുതി വാങ്ങേണ്ടി വന്നാൽ അതും ആലോചിക്കും. ഇതിനായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടി കത്തു നൽകാൻ കെഎസ്ഇബി ചെയർമാനോട് നിർദേശിച്ചതായും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
അതുപോലെ പവർകട്ട് സംബന്ധിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകണമെന്ന് കർശനമായി നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്ന ബെംഗളൂരുവിലെ സതേൺ റീജനൽ ലോഡ് ഡെസ്‌പാച്ച് സെന്റർ അടിയന്തര സാഹചര്യങ്ങളിൽ ചില ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്യാൻ നിർദേശിക്കുമ്പോഴാണ് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനാകാതെ പോകുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇത്തരം നിർദേശം പാലിക്കാതിരുന്നാൽ അവർ നേരിട്ട് അത് വിഛേദിക്കും. അങ്ങനെ വന്നാൽ പുനഃസ്ഥാപിക്കാൻ ഒന്നു രണ്ടു മണിക്കൂർ വേണ്ടി വരും. അതിനാലാണ് മുൻകൂട്ടി അറിയിപ്പ് നൽകാതെ ചില ഫീഡറുകൾ ഓഫ് ചെയ്യേണ്ടി വരുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
വൈദ്യുതി പ്രതിസന്ധി എത്ര നാൾ നീളുമെന്നു പറയാനാകില്ല. മറ്റു സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ട് വൈദ്യുതിയാണ് കൂടുതലായി വേണ്ടി വരുന്നത്. പുറമേ നിന്ന് വൈദ്യുതി ലഭിക്കാനുള്ള കരാർ ഇല്ലാത്തതിനാൽ അതിനും സാധ്യതയില്ല. സോളർ വൈദ്യുതി ഉൽപാദനം വർധിക്കുന്നുവെങ്കിലും അത് ശേഖരിച്ച് വച്ച് ഉപയോഗിക്കാനുള്ള ബാറ്ററി സംവിധാനം ആയിട്ടില്ല. അതിലേക്കുള്ള ശ്രമവും നടത്തും. ഇത്തരത്തിൽ ഉൽപാദിപ്പിച്ച് രാത്രികാലങ്ങളിൽ നൽകുന്നതിനുളള സോളർ വൈദ്യുതിക്ക് കൂടുതൽ വില നൽകുന്നതും ആലോചിക്കും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്തണം. വീടുകളിൽ രാത്രി ആഡംബര വിളക്കുകൾ ഉപയോഗിക്കുന്നത് കഴിയുന്നത്ര കുറയ്ക്കണം. തെരുവുവിളക്കുകൾ കത്തി നിൽക്കുന്നത് ഒഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. രാത്രികാലങ്ങളിൽ ചില സർക്കാർ ഓഫിസുകളിൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തിരുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.
അതേസമയം പ്രസംഗത്തിനിടെ മനഃപൂർവം വൈദ്യുതി കട്ടു ചെയ്യുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രസംഗത്തിനിടെ വൈദ്യുതി തടസപ്പെട്ടതു പോലെ കണ്ണൂരിൽ ഞായറാഴ്ച ഒരു ക്ഷേത്രത്തിൽ സംസാരിക്കുന്നതിനിടെയും വൈദ്യുതി തടസ്സപ്പെട്ടു. ഇത്തരത്തിൽ മനഃപൂർവം കട്ട് ചെയ്യുന്നവരുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






