ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിന്റെ മുഖ്യശിൽപി കെ.സി. വേണുഗോപാലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആളുകളെ ഏകോപിപ്പിക്കുന്നതിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലും നയരൂപീകരണത്തിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും കെ.സി. വേണുഗോപാലിന് വലിയ സ്വാധീനം ചെലുത്താനായതായി അദ്ദേഹം പറഞ്ഞു. സമ്പത്തും ബുദ്ധിയും ഒരുപോലെ പ്രയോഗിച്ചാണ് വിജയത്തിന്റെ പ്രധാന ശിൽപിയായി അദ്ദേഹം മാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
“കോൺഗ്രസിന് വമ്പൻ വിജയമാണ് ലഭിച്ചത്. പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിന് നേടാനായില്ല. ‘പിണറായി വീണ്ടും ഭരണത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ’ എന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല, 102 സീറ്റുകളിൽ വിജയിച്ച് യുഡിഎഫ് അധികാരത്തിലെത്തി. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഒരേ മനസ്സോടെ യുഡിഎഫിനെ നയിച്ച് ഭരണം പിടിച്ചെടുക്കാൻ പ്രവർത്തിച്ചു. ഘടകകക്ഷികളും ശക്തമായി സഹകരിച്ചു. അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ യുഡിഎഫിന് സാധിച്ചു,” എന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതിയെ അടിസ്ഥാനമാക്കിയുള്ള ഭരണമാണ് പുതിയ സർക്കാർ കാഴ്ചവെക്കേണ്ടതെന്നും, അതിന് വി.ഡി. സതീശന് സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു.

















































