തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഗണേഷ് കുമാർ. മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്നും, ഏത് പാർട്ടിയിൽപ്പെട്ട ആളായാലും മുഖ്യമന്ത്രി എന്ന പദവിക്ക് അർഹമായ ബഹുമാനവും അന്തസ്സും നൽകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒരാളുടെ കാൽപിടിക്കണമെന്ന് പറയുന്നതും യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.ഡി. സതീശൻ 25 വർഷത്തിലേറെയായി തന്റെ സുഹൃത്താണെന്നും, എന്നാൽ അതിനപ്പുറം അദ്ദേഹത്തെ ഒരു മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിമാർ എപ്പോഴും തിരക്കേറിയ ഉത്തരവാദിത്തങ്ങളിലായിരിക്കുമെന്നും, എല്ലാവർക്കും സമയം നൽകുന്നതിൽ പരിമിതികൾ ഉണ്ടാകുമെന്നും അത് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായും എം.എൽ.എയായും പ്രവർത്തിച്ച കാലത്ത് വിവിധ മുഖ്യമന്ത്രിമാരുടെ തിരക്കുകൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശങ്ങളെ പരോക്ഷമായി വിമർശിച്ച ഗണേഷ് കുമാർ, മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണമെന്ന് പറയുന്നത് ശരിയായ സമീപനമല്ലെന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ അന്തസ്സിനും സംസ്കാരത്തിനും നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ‘അഡ്രസ്’ ഇല്ലാതാക്കുമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയോടും ഗണേഷ് കുമാർ പ്രതികരിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ എന്നതാണ് തന്റെ ഒരു തിരിച്ചറിയലെന്നും, 19-ാം വയസ്സിൽ അഭിനയരംഗത്തെത്തി ജനങ്ങൾ അംഗീകരിച്ച കലാകാരനായി മാറിയതാണ് മറ്റൊരു തിരിച്ചറിയലെന്നും അദ്ദേഹം പറഞ്ഞു. 25 വർഷത്തിലേറെയായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് താനെന്നും, ജനങ്ങളുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വി.ഡി. സതീശൻ എൻ.എസ്.എസ് ആസ്ഥാനത്ത് പോകാൻ സാധ്യതയില്ലെന്നാണ് തന്റെ വ്യക്തിപരമായ വിലയിരുത്തലെന്നും ഗണേഷ് കുമാർ പറഞ്ഞു. വർഷങ്ങളായി അടുത്തറിയുന്ന സതീശന്റെ നിലപാടുകളും ആശയങ്ങളും അത്തരമൊരു തീരുമാനത്തിന് വഴിവെക്കില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













































