കണ്ണൂർ: പാനൂരിലെ തൂവക്കുന്നിൽ നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിൽ താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി ഒപ്പം ജോലിചെയ്തിരുന്ന അയൽവാസി. വീടിന്റെ മേൽക്കൂരയിൽ നിന്ന് കാൽ തെറ്റി താഴേക്ക് വീണ ചന്ദ്രിയെ രക്ഷപ്പെടുത്തിയത് താഴെ വാഹനത്തിൽ നിന്നും ഓട് ഇറക്കുകയായിരുന്ന രഞ്ജിഷിന്റെ സമയോചിതമായ ഇടപെടലായിരുന്നു.
കണ്ണൂർ പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഒരു വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്ന ജോലിക്കിടെ ചന്ദ്രി എന്ന നിർമാണ തൊഴിലാളി അബദ്ധത്തിൽ പിടിവിട്ട് ഇരുനില വീടിന് മുകളിൽ നിന്ന് താഴേക്ക് വീണത്.
ഈസമയം ഒപ്പം ജോലിചെയ്തിരുന്നയാളും അയൽവാസിയുമായ രഞ്ജിഷ് താഴെ വണ്ടിയിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ഓട് മുകളിലേക്ക് കയറ്റുന്ന ജോലിയിലായിരുന്നു. അപ്രതീക്ഷിതമായി ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും വൈകാതെ അവരെ തന്റെ കൈകൾ കൊണ്ട് താങ്ങിപ്പിടിച്ചു. ഇതോടെ വീഴ്ചയുടെ കാഠിന്യം കുറഞ്ഞു.
അതേസമയം രഞ്ജിഷിന്റെ കരങ്ങൾ അവരെ താങ്ങിയില്ലായിരുന്നെങ്കിൽ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഫ്‌ളോറിലോ ഗ്രില്ലിലോ ഇടിച്ച് ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു. വീണ വീഴ്ചയിൽ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും, രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരുക്കുകൾ ഏൽക്കാതെ അവർ രക്ഷപ്പെട്ടു. നിലവിൽ അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് ലഭ്യമായ വിവരം. രക്ഷകനായി എത്തിയ രഞ്ജിഷും അപകടത്തിൽപ്പെട്ട ചന്ദ്രിയും കോഴിക്കോട് ജില്ലയിലെ വളയം സ്വദേശികളാണ്. ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഈ വീട്ടിൽ ജോലിക്കായി എത്തിയത്.
















































