ന്യൂഡൽഹി: അമേരിക്ക–ഇറാൻ സംഘർഷവും യാത്രാ നിയന്ത്രണങ്ങളും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾക്കൊടുവിൽ, 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ഫുട്ബോൾ ടീമിന് അമേരിക്ക വിസ അനുവദിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ആവശ്യമായ വിസ നടപടികൾ പൂർത്തിയായതായി അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു.
ഇറാൻ ദേശീയ ടീമിലെ താരങ്ങൾക്കും പരിശീലകസംഘത്തിനും മറ്റ് ഔദ്യോഗിക പ്രതിനിധികൾക്കും അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇറാൻ ടീമിന് വിസ നൽകുന്നതിൽ അമേരിക്കയ്ക്ക് എതിർപ്പില്ലെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാന്റെ സായുധ വിഭാഗങ്ങളുമായി ബന്ധമുള്ള വ്യക്തികളെ സംഘത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിസ നടപടികൾ അങ്കാറയിലെ അമേരിക്കൻ എംബസിയിലൂടെയാണ് പൂർത്തിയാക്കിയത്.
രാഷ്ട്രീയ തർക്കങ്ങൾ കായികമത്സരങ്ങളെ ബാധിക്കരുതെന്നും, ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കണമെന്നും ഇറാൻ അധികൃതർ ആവശ്യപ്പെട്ടു. ഇതിനായി FIFA ആവശ്യമായ ഇടപെടൽ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മത്സരങ്ങൾ അമേരിക്കയിൽ നടക്കുമെങ്കിലും, നിലവിലുള്ള ഉപരോധങ്ങളും മറ്റ് പ്രായോഗിക കാരണങ്ങളും പരിഗണിച്ച് ഇറാൻ ടീമിന്റെ താവളം പ്രധാനമായും മെക്സികോയിൽ ആയിരിക്കുമെന്നാണ് സൂചന. ഇതോടെ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ചുണ്ടായിരുന്ന പ്രധാന സംശയങ്ങൾക്കും വിരാമമായിരിക്കുകയാണ്.


















































