മുംബൈ: ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തി സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതരായ 60 ഇന്ത്യക്കാരെ മ്യാൻമറിൽനിന്ന് മഹാരാഷ്ട്ര സൈബർ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരു വിദേശിയടക്കം 5 ഇടനിലക്കാരെ മഹാരാഷ്ട്ര സൈബർ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് തായ്‌ലൻഡിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും മെച്ചപ്പെട്ട ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പുസംഘം വലയിലാക്കിയിരുന്നത്.
തട്ടിപ്പ് തുടങ്ങുന്നത് സമൂഹമാധ്യമങ്ങൾ വഴിയാണ്. വൻ ജോലി ഓഫറുകൾ ഇരകൾക്കുമുന്നിൽ വയ്ക്കും. കെണിയിൽ വീഴുന്നവരെ ഇടനിലക്കാർ പാസ്പോർട്ട് എടുക്കാൻ സഹായിക്കും. വിമാനടിക്കറ്റുകളും കൊടുക്കും. ജോലി തേടിയെത്തുന്നവരെ ആദ്യം തായ്‌ലൻഡിലേക്കും പിന്നീട് ബോട്ട് മാർഗം മ്യാൻമറിലേക്കും എത്തിക്കും. മ്യാൻമർ അതിർത്തി കടന്നാലുടൻ ആയുധധാരികളായ സംഘത്തിന് കൈമാറും. പിന്നീട് ഡിജിറ്റൽ അറസ്റ്റടക്കമുള്ള സൈബർ തട്ടിപ്പുകൾ ചെയ്യാൻ ഇവരെ നിർബന്ധിക്കുന്നതാണ് രീതി. ഭീഷണിപ്പെടുത്തി പരിശീലനം നൽകി തട്ടിപ്പു സംഘത്തിന്റെ ഭാഗമാക്കും. രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് പലരെയും താമസിപ്പിച്ചിരുന്നത്.
പ്രതികളെ ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്മെന്റ് നടത്തുന്ന ചില ഏജൻസികളുടെ സഹായത്തോടെയാണ് സൈബർ പോലീസ് തട്ടിപ്പുസംഘത്തെ പിടികൂടിയത്. വെബ് സിരീസുകളിലും ടെലിവിഷൻ ഷോകളിലും അഭിനയിക്കുന്ന മാഡി എന്നറിയപ്പെടുന്ന മനീഷ് ഗ്രെ, ആദിത്യ രവിചന്ദ്രൻ എന്നറിയപ്പെടുന്ന ടൈസൺ, രൂപ് നാരായൺ ഗുപ്ത, ജെൻസി റാണി, ചൈനീസ് വംശജനായ കസാകിസ്ഥാൻ പൗരൻ തളനിധി നുലാക്സി എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ 3 എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘത്തിന് ഇന്ത്യയിൽ രൂപം കൊടുക്കുകയായിരുന്നു തളനിധിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.