നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീട്ടുപറമ്പിൽ മറവു ചെയ്യപ്പെട്ട നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സജി പോലീസ് കസ്റ്റഡിയിലാകവെ കുറ്റസമ്മതം നടത്തി. തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുന്നുവെന്നുമാണ് കൂടി നിന്ന നാട്ടുകാരോടായി സജി പറഞ്ഞത്. സജിയെ വിശദമായി ചോദ്യം ചെയ്യും.
കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് പുരയിടത്തിൽ മറവ് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മേരിക്കുട്ടിയുടെ ഇളയമകനാണ് നിലവിൽ പോലീസ് പിടിയിലായിരിക്കുന്ന നാല്പ്പത്തിമൂന്നു വയസുകാരൻ സജി. എട്ടുവർഷങ്ങൾക്കു മുമ്പ് സജിയുടെ പിതാവിനെയും കാണാതായിരുന്നു. ആ കേസിന്റെ ചുരുളും സജിയെ ചോദ്യം ചെയ്യുന്നതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് മേരിക്കുട്ടിയുടെ മകൾ സിനി ഞായറാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പിൽ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽനിന്ന് പുറത്തേക്കുനിൽക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തിയത് കണ്ടപാടെ സജി ഓടിപ്പോയി. തുടർന്ന് ഫൊറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45-ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഒരേകുഴിയിൽ ആയിരുന്നു. വേഗം ജീർണിക്കുന്നതിനും ദുർഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയിൽ കുമ്മായം വിതറിയിരുന്നു.
സജിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതിനിടെ വീടിനു പുറകിലെ മലയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
















































