ആലപ്പുഴ: ജി.സുധാകരൻ കൊടും വഞ്ചകനാണെന്നും മരിച്ചാലും രക്ത പതാക പുതപ്പിക്കരുതെന്നും അമ്പലപ്പുഴ ഏരിയ കമ്മറ്റിയിൽ യോഗത്തില്‍ വിമർശനം. അദ്ദേഹം മരിച്ചാൽ പാർട്ടി പതാക പകുതി താഴ്ത്തി കെട്ടരുതെന്നും അംഗങ്ങൾ പറഞ്ഞു.സുധാകരന്റെ യഥാർത്ഥ സ്വഭാവം നേതൃത്വം തിരിച്ചറിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
ജി. സുധാകരന് പുറമെ ജില്ലാ സെക്രട്ടറി ആർ. നാസർ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത എന്നിവർക്കെതിരെയും യോഗത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്.ജി. സുധാകരനെ അനുകൂലിച്ചതിന് ഏരിയാ കമ്മിറ്റി അംഗം സി.പി സൈറസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ സെക്രട്ടറി ആർ. നാസർ മാധ്യമങ്ങളോട് സംസാരിക്കുന്നത് യാതൊരു ബോധവുമില്ലാതെയാണെന്ന് യോഗത്തിൽ ആരോപണമുയർന്നു. തോൽവിക്ക് കാരണം എംഎൽഎയുടെ കഴിവുകേടാണെന്ന് മാധ്യമങ്ങളോട് നാസർ പ്രതികരിച്ചതാണ് വിമർശനത്തിനിടയാക്കിയത്.
അമ്പലപ്പുഴയിൽ പ്രധാനപ്പെട്ട നേതാക്കളെ പ്രചാരണത്തിന് എത്തിച്ചില്ലെന്നും ആരോപണമുണ്ട്. കേന്ദ്ര കമ്മിറ്റി അംഗവും അമ്പലപ്പുഴ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നതുമായ സി.എസ്. സുജാതയ്ക്കെതിരെയും കടുത്ത വിമർശനമുണ്ടായി. അവർ പേരിനു മാത്രമാണ് ചുമതല വഹിച്ചതെന്നും, ഒരു ഓഫീസ് ജോലി പോലെ രാവിലെ വന്ന് വൈകിട്ട് മടങ്ങുകയായിരുന്നുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി
















































