ആലപ്പുഴ: തന്നെ കൈകാര്യം ചെയ്യുമെന്നു പറഞ്ഞ നാസറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടതാണെന്ന് ജി സുധാകരന്‍ എംഎല്‍എ. സിപിഎമ്മിനെ വിമർശിക്കുന്ന രീതി ജി.സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ആർ. നാസർ കഴിഞ്ഞ ദിവസം പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ. ആലപ്പുഴ ജില്ലയിൽ പാർട്ടി തകർന്നെന്നും അതൊന്നും മനസ്സിലാക്കാതെ നഷ്‌ടപ്പെട്ട ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ ക്ഷമതയോ ജില്ലാ സെക്രട്ടറിക്കോ കൂടെയുള്ളവർക്കോ ഇല്ലെന്ന് സുധാകരൻ പരിഹസിച്ചു.
ആലപ്പുഴയിൽ വിവിധ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനുണ്ടായ നഷ്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു സുധാകരന്റെ വിമർശനം. എംഎൽഎ ആയിരുന്നപ്പോൾ താൻ നാട്ടിൽ വികസനം നടത്തിയതുകൊണ്ടാണ് പിന്നീടുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു ജയിക്കാനായത്. തന്റെ വികസനത്തിനുള്ള വോട്ടാണ് അന്ന് ലഭിച്ചതെന്നും സുധാകരൻ പറഞ്ഞു. തന്നെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞവരെ ജനങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞെന്നും സുധാകരൻ പരിഹസിച്ചു.
ഇനി ആരെങ്കിലും തനിക്കെതിരെ വിരൽ ചൂണ്ടിയാൽ അതിനുത്തരവാദി കൈകാര്യം ചെയ്യാൻ പറഞ്ഞ നാസറാണെന്നും ഈ നിയമം വല്ലതും ജില്ലാ സെക്രട്ടറിക്ക് അറിയാമോ എന്നും സുധാകരൻ ചോദിച്ചു. ഇങ്ങനെ പോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും ജി.സുധാകരൻ എംഎൽഎ പറഞ്ഞു.


















































