ഡൽഹി: ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ ശാരീരികമായി ഉപദ്രേവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ രണ്ട് വർഷമായി താൻ നേരിടുന്ന ശാരീരിക പീഡനങ്ങൾ തെളിവായി കാണിക്കുന്നതിനായി ഭർത്താവ് ലാപ്ടോപ്പ് ഉപയോഗിച്ച് രഹസ്യമായി പകർത്തിയതാണ് ഈ ദൃശ്യങ്ങൾ എന്ന് പറയപ്പെടുന്നു.
വീടിനുള്ളിൽ നടന്ന ചൂടേറിയ തര്‍ക്കത്തിനിടെ ഭാര്യ കസേരയിൽ ഇരിക്കുകയായിരുന്ന ഭർത്താവിന്‍റെ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് അടിക്കുകയും ചെയ്ത ശേഷം, ഒരു ക്രിക്കറ്റ് ബാറ്റോ അതിന് സമാനമായ വസ്തുവോ ഉപയോഗിച്ച് യുവതി മർദിക്കുന്നത് വീഡിയോയിൽ കാണാം.
“കഴിഞ്ഞ രണ്ട് വർഷമായി പീഡനം അനുഭവിക്കുന്ന സഹോദരൻ ഇത് ലാപ്ടോപ്പിൽ റെക്കോർഡ് ചെയ്തതാണ്. വിവാഹം കഴിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കുക” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വ്യാപക ചര്‍ച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്.
ഗാർഹിക പീഡനം ലിംഗഭേദമില്ലാതെ ഗൗരവമായി കാണേണ്ട ഒന്നാണെന്നും, പുരുഷന്മാർ നേരിടുന്ന ഇത്തരം പീഡനങ്ങൾക്ക് കൃത്യമായ നിയമസംരക്ഷണം ലഭിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു. “വിവാഹം ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നു” എന്നും “ഇത് ഫെമിനിസമല്ല, മറിച്ച് ക്രിമിനൽ കുറ്റമാണ്” എന്നും കമന്‍റുകൾ പറയുന്നു.
















































