തിരുവനന്തപുരം: വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ ലഭിച്ചതായും ഹവാല ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയതായും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വരുമാന സ്രോതസ്സുകളേക്കാൾ അധികം തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മെയ് 27ന് വീണ വിജയന്റെയും സിഎംആർഎൽ പ്രമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് ഇഡിയുടെ വിശദീകരണം.
പരിശോധനയ്ക്കിടെ വീണയുടെ കൈയക്ഷരത്തിലുള്ള ഡയറിയിൽനിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയതായി ഇഡി അറിയിച്ചു. പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ പണം തുടങ്ങിയ വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇഡി പറയുന്നത്. ഇന്ത്യൻ രൂപയിലും യുഎഇ കറൻസിയായ ദിർഹത്തിലുമുള്ള കണക്കുകളും രേഖപ്പെടുത്തിയിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം, അതായത് ഏകദേശം 85 ലക്ഷം രൂപ, അയച്ചതിന്റെ വിവരങ്ങൾ ഡയറിയിൽനിന്ന് ലഭിച്ചതായാണ് ഇഡിയുടെ അവകാശവാദം.
വീണയിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലും അന്വേഷണസംഘം ചില വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വൈഫൈ റൂട്ടറിൽ ഉപയോഗിക്കാനായി മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രം ഉപകരണങ്ങളിൽനിന്ന് ലഭിച്ചതായി ഇഡി അറിയിച്ചു. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയത്തിനായി സിം കാർഡും വൈഫൈ റൂട്ടറും മറ്റൊരാളുടെ പേരിൽ സംഘടിപ്പിച്ചതാണെന്നാണ് സംശയിക്കുന്നതെന്നും ഇഡി വ്യക്തമാക്കി.
ഹവാല ചാനലുകൾ വഴി പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധനയിൽ ലഭിച്ചതായി ഇഡി അറിയിച്ചു. വീണയുടെ ഡയറിയിൽ പേരുള്ള വ്യക്തികളെയും സിം കാർഡ് നൽകിയ വ്യക്തിയെയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചതായും ഇഡി വ്യക്തമാക്കി.
വീണ കൈകാര്യം ചെയ്ത സാമ്പത്തിക ഇടപാടുകൾ അവരുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളുമായി പൊരുത്തപ്പെടാത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഇഡി അറിയിച്ചു.






