വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിന് സമീപം കടലിൽ ഇറാൻ വെടിവച്ചിട്ട അമേരിക്കൻ സൈന്യത്തിന്റെ AH-64 അപ്പാച്ചി ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങളെ വിജയകരമായി രക്ഷപ്പെടുത്തിയതിൽ പങ്കാളിയായി ഇന്ത്യക്കാരനും. ടെക്സാസിൽ ആസ്ഥാനമുള്ള സാരോണിക് ടെക്നോളജീസ് നിർമ്മിച്ച കോർസയർ എന്ന സ്വയംനിയന്ത്രിത സർഫേസ് ഡ്രോൺ ബോട്ട് ഉപയോഗിച്ചാണ് രണ്ടു മണിക്കൂറോളം കടലിൽക്കിടന്ന പൈലറ്റുമാരെ രക്ഷപ്പെടുത്തിയത്. മനുഷ്യ ഓപ്പറേറ്ററുടെ ദൂരനിയന്ത്രണത്തിലൂടെ പ്രവർത്തിച്ചിരുന്നെങ്കിലും, സമുദ്രത്തിൽ സ്വയംനിയന്ത്രിത ഉപകരണം ഉപയോഗിച്ച് അമേരിക്കൻ സൈന്യം ആദ്യമായി രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. ഈ സംഭവം സൈനിക സാങ്കേതികവിദ്യയിലെ നിർണായക മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
ഈ സാങ്കേതിക വിജയത്തിന് പിന്നിൽ ഇന്ത്യൻ വംശജനായ വിഭവ് അൽടേക്കർ ഉൾപ്പെടെയുള്ള സംഘത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. സാരോണിക് ടെക്നോളജീസിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ അൽടേക്കർ, സ്വയംനിയന്ത്രിത സിസ്റ്റങ്ങൾ, മെഷീൻ ലേണിംഗ്, നാവിഗേഷൻ, കമാൻഡ്-ആൻഡ്-കൺട്രോൾ സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിന് നേതൃത്വം നൽകുന്ന വ്യക്തിയാണ്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, അമേരിക്കൻ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പന്നനാണ്.
24 അടി നീളമുള്ള കോർസയർ ഡ്രോൺ ബോട്ട് ഡീസൽ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. മണിക്കൂറിൽ 35 നോട്ട് വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഈ ബോട്ടിന് ഏകദേശം 1,000 പൗണ്ട് വരെ ഭാരം വഹിക്കാനും 1,000 നോട്ടിക്കൽ മൈലിൽ കൂടുതൽ ദൂരത്തിൽ പ്രവർത്തിക്കാനും കഴിയും. സമുദ്ര നിരീക്ഷണം, രക്ഷാപ്രവർത്തനം, സൈനിക ദൗത്യങ്ങൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ നാവികസേനയുമായി നൂറുകണക്കിന് മില്യൺ ഡോളറിന്റെ കരാറും സാരോണിക് ടെക്നോളജീസ് നേടിയിട്ടുണ്ട്.
അതേസമയം, ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തെ തുടർന്നുണ്ടായ സൈനിക സംഘർഷം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ ആശങ്കാജനകമാക്കി. അമേരിക്ക ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് ഇറാൻ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നപ. ബഹ്റൈനിലും കുവൈറ്റിലും അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങൾ സജീവമാക്കുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ജോർദാനിൽ അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിരുന്ന കേന്ദ്രത്തെ ലക്ഷ്യമിട്ട് വന്ന ഇറാൻ മിസൈലുകൾ തടഞ്ഞ് നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
അതേസമയം ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങൾ ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എണ്ണവിലയിൽ കുത്തനെ വർധനവുണ്ടായതോടെ ലോക വിപണികളും ബാധിക്കപ്പെട്ടു. ഭക്ഷണ സാധനങ്ങളുടെ വില ഉൾപ്പെടെ അടിസ്ഥാന ചെലവുകൾ ഉയർന്നിരിക്കുകയാണ്. ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ സ്ഥിര സമാധാന കരാറായി മാറാനുള്ള ശ്രമങ്ങൾ പുതിയ സംഭവ വികാസങ്ങളോടെ നിലച്ചിരിക്കുകയാണ്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചതും സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നു.
അപ്പാച്ചി ഹെലികോപ്റ്റർ തകർച്ചയും അതിനെ തുടർന്നുണ്ടായ അമേരിക്ക- ഇറാൻ ഏറ്റുമുട്ടലും ഇതിനകം തന്നെ ദുർബലമായിരുന്ന വെടിനിർത്തൽ കരാറിടെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെ അമേരിക്കയുടെ ഇറാന്റെ വ്യോമ പ്രതിരോധ സേനയിലെ അംഗങ്ങൾ കൊല്ലപ്പെട്ടതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാഹചര്യങ്ങൾ വഷളാകുന്നതോടെ സമാധാന ചർച്ചകൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.
















































