കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചി യൂണിറ്റിന് മുമ്പാകെ ഹാജരാകാൻ നൽകിയ സമൻസ് പ്രകാരം നാളെ എത്താനാവില്ലെന്ന് ടി. വീണ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ-മെയിൽ മുഖേന അപേക്ഷ നൽകിയത്.
ചോദ്യംചെയ്യലിനായി നാളെ നേരിട്ട് ഹാജരാകണമെന്നായിരുന്നു ഇ.ഡി.യുടെ നിർദേശം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടികളും അഭിഭാഷകൻ മുഖേന സമർപ്പിക്കാൻ തയ്യാറാണെന്ന് വീണ കത്തിൽ അറിയിച്ചിട്ടുണ്ട്. അപേക്ഷയിൽ ഇ.ഡി.യുടെ തീരുമാനം ഇന്ന് അറിയിക്കുമെന്നാണ് സൂചന.
അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകുന്നതിൽ നിന്ന് ഒഴിവ് തേടുന്ന അപേക്ഷകൾ വൈദ്യപരിശോധനാ രേഖകൾ സഹിതം സമർപ്പിക്കുകയാണെങ്കിൽ ഇ.ഡി. സാധാരണ പരിഗണിക്കാറുണ്ട്. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ.) 50-ാം വകുപ്പ് പ്രകാരമുള്ള സമൻസ് ലഭിച്ചാൽ ബന്ധപ്പെട്ട വ്യക്തി നേരിട്ട് ഹാജരാകണമെന്നാണ് നിയമവ്യവസ്ഥ.
ഇ.ഡി. ഒരു ദിവസത്തെ അവധി അനുവദിച്ചാലും പിന്നീട് നിശ്ചയിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകേണ്ടിവരും. അന്വേഷണത്തിന് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാകാനും ഈ വകുപ്പ് അനുവദിക്കുന്നില്ല. സിവിൽ കോടതിയുടെ സമൻസിന് സമാനമായ നിയമസാധുതയാണ് പി.എം.എൽ.എ. വകുപ്പ് 50 പ്രകാരമുള്ള സമൻസിനുള്ളത്.
കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ സത്യവാങ്മൂലം നൽകി മൊഴിയെടുക്കുന്നതാണ് നടപടിക്രമം. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ അഭിഭാഷകൻ മുഖേന മാത്രം ഹാജരാകാനുള്ള അനുമതി സാധാരണ ലഭിക്കാറില്ല.

















































