ടെഹ്റാൻ: ഇറാൻ അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തെ (MoU) വിമർശിച്ച് സുപ്രീം ലീഡർ ആയത്തുള്ള മൊജ്താബ ഖമനേയി. ഇപ്പോഴുണ്ടാക്കിയ കരാർ ഇറാന്റെ ആവേശത്തിന്റെ ഫലമല്ലെന്നും, മറിച്ച് അമേരിക്കയുടെ ദയനീയവസ്ഥയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇറാനും അമേരിക്കയും തമ്മിൽ പ്രസിഡന്റുമാർ ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ച് നിങ്ങൾക്ക് ഇതിനകം അറിയിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഇറാൻ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, കരാർ സാധ്യമാക്കാൻ കൂടുതൽ സമ്മർദ്ദം ചെലുത്തിയത് അമേരിക്കയാണ്. അമേരിക്കൻ പ്രസിഡന്റ് തന്റെ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഈ കരാറിലേക്കെത്താൻ ശ്രമിച്ചു- മൊജ്താബ് പറഞ്ഞു.
ധാരണാപത്രത്തെ കുറിച്ച് തനിക്ക് വ്യക്തിപരമായി സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും ഖമനേയി വെളിപ്പെടുത്തി. തത്വപരമായി ഞാൻ വ്യത്യസ്തമായ അഭിപ്രായം പുലർത്തിയിരുന്നു എന്ന് പറഞ്ഞ അദ്ദേഹം, ഇറാൻ പ്രസിഡന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കരാറിന് അനുമതി നൽകിയതെന്നും വ്യക്തമാക്കി. ഇറാന്റെ അവകാശങ്ങളും റെസിസ്റ്റൻസ് ഫ്രണ്ടിന്റെ താൽപര്യങ്ങളും സംരക്ഷിക്കുമെന്ന ഉറപ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക കരാറിന് പുറമെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചാൽ ഇറാൻ വഴങ്ങില്ലെന്ന ശക്തമായ മുന്നറിയിപ്പും ഖമനെയി നൽകി. അമേരിക്ക അധികമായ ആവശ്യങ്ങൾ ഉന്നയിച്ചാൽ അവയ്ക്ക് ഇറാൻ വഴങ്ങുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ രാജ്യത്തെ ജനങ്ങളോട് ക്ഷമയോടെ കാത്തിരിക്കാനും കരാറിലെ വ്യവസ്ഥകൾ നടപ്പിലാകുന്നതിനെ ശ്രദ്ധിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
ജി7 ഉച്ചകോടിക്ക് പിന്നാലെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഘടിപ്പിച്ച വേഴ്സൈൽസ് കൊട്ടാരത്തിലെ വിരുന്നിനിടെയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ കരാർ ദീർഘകാല സമാധാനത്തിനുള്ള വഴി തുറക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുകയും ചെയ്യും എന്ന് മാക്രോൺ അഭിപ്രായപ്പെട്ടു. ആദ്യമായി സ്വിറ്റ്സർലാൻഡിൽ ഔപചാരിക ഒപ്പുവെപ്പ് നടക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ഇത് ഡിജിറ്റൽ രീതിയിലാണ് നടന്നത്. എന്നിരുന്നാലും, ജിനീവയിൽ നടക്കാനിരുന്ന കൂടിക്കാഴ്ച മുൻപത്തെ പോലെ തുടരുമെന്ന് ഇറാൻ സ്ഥിരീകരിച്ചു.
ഇസ്ലാമാബാദ് ധാരണാപത്രം എന്ന് പേരിട്ടിരിക്കുന്ന ഈ രേഖ പ്രകാരം എല്ലാ യുദ്ധപ്രവർത്തനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. ലെബനോണിലടക്കമുള്ള മേഖലകളിൽ സൈനിക നീക്കങ്ങൾ നിർത്തലാക്കണമെന്നും രേഖയിൽ പറയുന്നു. കരാറിന്റെ ഭാഗമായി, 30 ദിവസത്തിനകം ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക പിൻവലിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ, ഇറാനോട് ചേർന്ന പ്രദേശങ്ങളിൽ നിന്നുള്ള സൈനിക സാന്നിധ്യവും അവസാനിപ്പിക്കുമെന്നാണ് വാഗ്ദാനം.
അതേസമയം, ഇറാൻ 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ശ്രമിക്കുമെന്നും, ഇതിന് ഫീസ് ഈടാക്കില്ലെന്നും സമ്മതിച്ചിട്ടുണ്ട്. ധാരണാപത്രം ഒപ്പുവെച്ച സാഹചര്യത്തിൽ, സമഗ്ര കരാറിലേക്ക് എത്തുന്നതിനായി ഇരുരാജ്യങ്ങൾക്കും 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.















































