ന്യൂഡൽഹി∙ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയോ കസ്റ്റഡിയിലെടുക്കപ്പെടുകയോ ചെയ്യുന്നവർക്ക് ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്ന് സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഭഗവാൻറാവു ദിപ്കെയുടെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടത്. അഭിജീത് ദിപ്കെയുടെ അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ചെലവ് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ അഭിജീത് ദിപ്കെ ജൂൺ ആറിനാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടു. ഭഗവാൻറാവു ദിപ്കെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ ജൂനിയർ എൻജിനീയറായിരുന്നുവെന്നും പ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് മക്കളുടെ അമേരിക്കയിലെ വിദ്യാഭ്യാസച്ചെലവ് എങ്ങനെ വഹിക്കാനായെന്നതും അന്വേഷിക്കണമെന്നാണ് തിവാരിയുടെ ആവശ്യം.
അതേസമയം, സിജെപിക്കായി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടിലും തിവാരി സംശയം ഉന്നയിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ പ്രഖ്യാപിച്ച ഫണ്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര ജിഎസ്ടി അധികൃതർക്കും തിവാരി കത്തയച്ചതായാണ് വിവരം.
സിജെപി രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെങ്കിലും രാഷ്ട്രീയ പാർട്ടിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് തിവാരിയുടെ ആരോപണം. ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 29എ പ്രകാരം സംഘടന തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഫണ്ട് സ്വീകരിക്കുന്നതും സംഘടനയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നാണ് ആവശ്യം. പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായത്തിന് 18 ശതമാനം ജിഎസ്ടി എവിടെയാണ് അടയ്ക്കുകയെന്നും തിവാരി ചോദിച്ചു.
സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിനെതിരെയും തിവാരി രംഗത്തെത്തി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധംവരെ പ്രശ്നമില്ലായിരുന്നുവെന്നും പിന്നീട് പ്രക്ഷോഭം അതിരുവിട്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അന്തരിച്ച അമ്മയെയും അധിക്ഷേപിച്ചെന്നും വിദേശ നേതാക്കളുമായുള്ള മോദിയുടെ ബന്ധത്തെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് പരാതി നൽകിയിട്ടുണ്ടെന്നും തിവാരി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.



















































