കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ കമ്പനിക്ക് നൽകിയ പണം കൈക്കൂലി ആണെന്ന ആരോപണമാണെന്ന കണ്ടെത്തലിൽ തുടങ്ങിയ അന്വേഷണം മറ്റൊരു തലത്തിലേക്ക് കടക്കുന്നു. സേവനങ്ങളൊന്നും നൽകാതെതന്നെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല ഇടപാടുകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് എൻഫോഴ്‌സമെന്റ് ഡയക്ടറേറ്റിന്റെ നിഗമനം.ഇതിനു തെളിവായി വീണയുടെ പക്കൽനിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകൾ ഇഡി കണ്ടെത്തിയിരുന്നു. ഇതോടെ ഡയറി കേന്ദ്രീകരിച്ചുള്ള പുതിയ നീക്കങ്ങളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടക്കുകയും ചെയ്തു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതിനേക്കാൾ തുകയുടെ ഇടപാടുകൾ ഡയറിയിൽ കാണിച്ചിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.
27-05-2026ൽ നടത്തിയ റെയ്ഡിൽ വീണ എഴുതിയ കൈയെഴുത്ത് കുറിപ്പുകൾ പിടിച്ചെടുത്തിരുന്നു. ഇതിൽ പണമിടപാടുകൾ നടത്തിയ വ്യക്തികളുടെ പേരുകൾ, ചെലവാക്കിയ തുകകൾ എന്നിവയെല്ലാം കുറിച്ചിട്ടുണ്ട്. 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയതായും ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളും ഡയറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഡയറിയിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണയുടെ ഭർത്താവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ വീട്ടിൽ ചൊവ്വാഴ്ച ഇഡി പരിശോധന നടത്തിയത്. ദുബായിലേക്ക് കൈമാറിയ പണം ഹവാല ഇടപാടിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് ഇഡിയുള്ളത്. ഇതോടെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അനധികൃത വിദേശ പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിൽ ഫെമയടക്കം ചുമത്തിയായിരിക്കും തുടരന്വേഷണം. അതുപോലെ സിഎംആർഎൽ- എക്സാലോജിക് പണമിടപാടിൽ തുടങ്ങിയ അന്വേഷണം ഹവാലയിലേക്ക് നീണ്ടതോടെ വീണയെ കൂടുതൽ ചോദ്യംചെയ്യലിനായി വീണ്ടും വിളിപ്പിച്ചേക്കും.






