തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹം ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു.
മുൻപ് പ്രഖ്യാപിച്ചിരുന്നതുപോലെ കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കും. അതുപോലെ വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയ രാജ്യം ജപ്പാനാണ്. അവരുടെ മോഡൽ പരിശോധിച്ചായിരിക്കും വയോജന വകുപ്പ് കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു മേയ് 15 മുതൽ കെഎസ്ആർടിസിൽ സൗജന്യ യാത്ര അനുവദിച്ചില്ലെന്നാരോപിച്ച് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരം നടത്തിയത്. ഒരു സർക്കാർ അധികാരത്തിലേറും മുൻപ് വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ച് നടത്തിയ സമരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു.
‘ ആശമാർ സമരം അവസാനിപ്പിക്കുന്നതിന് മുമ്പും, അവസാനിപ്പിക്കുന്ന ദിവസവും അവരുടെ സമരപ്പന്തലിൽ പോയ ആളാണ് ഞാൻ. ആദ്യത്തെ കാബിനറ്റിൽ അവർക്കുള്ള സഹായങ്ങൾ പ്രഖ്യാപിച്ചു തുടങ്ങും എന്ന് അവർക്ക് വാക്കുകൊടുത്ത ആളാണ് ഞാൻ. അതിന്റെ ഭാഗമായി, ആദ്യ ഘട്ടമെന്ന് നിലയിൽ അവർക്ക് 3000 രൂപയുടെ വർധനവ് പ്രഖ്യാപിക്കുന്നു’- മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ റിട്ടയർമെന്റ് ബെനഫിറ്റ് സംബന്ധിച്ച യോഗം അടുത്ത ഒരു മാസത്തിനുള്ളിൽ തീരുമാനിച്ച് പ്രഖ്യാപിക്കും. കുറച്ചുകൂടി കഴിയുമ്പോൾ ഒരു ഘട്ടം കൂടി പ്രഖ്യാപിക്കും. ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കും. അങ്കണവാടി ജീവനക്കാരുടെയും സഹായികളുടെയും പ്രശ്‌നങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ ഞങ്ങൾ തന്നെ സഭയിൽ ഉന്നയിച്ചിട്ടുള്ളതാണ്. അവരുടെ കാര്യം മറന്നുപോയിട്ടില്ല എന്ന് ഒന്നുകൂടി ഓർമിപ്പിക്കുകയാണ്. വലിയ തുകയൊന്നും അല്ലെങ്കിലും, 1000 രൂപയെങ്കിലും വർധിപ്പിക്കും. സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർധിപ്പിപ്പിച്ചു. പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി. സാമ്പത്തിക ബാധ്യതകൾ പരിശോധിച്ച ശേഷമാണ് ഈ വർധനവുകൾ വരുത്തിയിട്ടുള്ളത്.’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

















































