ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന കോക്രോച്ച് ജനത പാർട്ടി (CJP) പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധക്കാരിയെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഡൽഹി പൊലീസിലെ അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെ പ്രതിഷേധ സ്ഥലത്ത് നിന്ന് മാറ്റി. ഇയാളെ തന്റെ പഴയ ജില്ലയിലേക്ക് തിരിച്ചുവിളിച്ചതായി വൃത്തങ്ങൾ അറിയിച്ചു. നോർത്ത് ഈസ്റ്റ് ജില്ലയുടെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) ആയ സന്ദീപ് ലാംബയാണ് നടപടി നേരിട്ടത്.
ജൂലൈ 20-ന് കോക്രോച്ച് ജനത പാർട്ടി (CJP) സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ജന്തർ മന്തറിൽ ഒത്തുകൂടിയപ്പോൾ, ഒരു വനിതാ പ്രതിഷേധക്കാരിയെ ലാംബ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ടൈംസ് നൗ ഡിജിറ്റൽ പുറത്തുവിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധവും നടപടിയാവശ്യപ്പെട്ടും സമ്മർദ്ദവും ഉയർന്നിരുന്നു. എന്നാൽ ലാംബക്കെതിരെ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതതായോ, സസ്‌പെൻഷൻ അല്ലെങ്കിൽ വകുപ്പുതല അന്വേഷണ നടപടികൾ തുടങ്ങിയതായോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേസമയം മുൻ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ ലാംബക്കെതിരെ പോലീസിൽ പരാതി നൽകിയതായി അറിയിച്ചു. പോലീസ് ക്രൂരതക്കെതിരെ ആരും എഫ്ഐആർ നൽകിയിട്ടില്ലെന്നായിരുന്നു കോടതിയിൽ സർക്കാരിന്റെ നിലപാട്. അതിനാലാണ് ഞാൻ ഇന്ന് പരാതി നൽകിയത്,”- എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
അതുപോലെ ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയും ലാംബയുടെ പേര് ഉയർന്നു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഹാജരായ സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, ഒന്നും ചെയ്യാത്ത ഒരു സ്ത്രീയെ ലാംബ അടിക്കുന്ന വീഡിയോ ഞാൻ കാണിക്കാം. ഇത്തരക്കാരെ ഉത്തരവാദിത്തപ്പെടുത്തണം, എന്ന് കോടതിയെ അറിയിച്ചു. ആദ്യം ഉപയോഗിക്കേണ്ട വാട്ടർ കാനൺ ഉപയോഗിക്കാതെ, അവസാന മാർഗമായ ടിയർ ഗ്യാസ് നേരിട്ട് പ്രതിഷേധക്കാരിലേക്ക് പ്രയോഗിച്ചതായും അദ്ദേഹം ആരോപിച്ചു.
ഉമേഷ് കുമാർ, അൻഷുൽ കുമാർ എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ കോടതി പോലീസിനും കേന്ദ്ര സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് നൽകി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറുപടി സമർപ്പിക്കാൻ നാല് ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം പുറത്തുവന്ന വീഡിയോയിൽ സംഘർഷത്തിനിടെ ഒരു വനിതാ പ്രതിഷേധക്കാരിയുടെ മുഖത്തിനിട്ട് ലാംബ അടിക്കുന്നതായി വ്യക്തമാണ്. ഇത് പോലീസിന്റെ മനോഭാവത്തെക്കുറിച്ച്, പ്രത്യേകിച്ച് വനിതാ പ്രതിഷേധക്കാരോടുള്ള സമീപനത്തെക്കുറിച്ച് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. സംഭവം പുറത്തുവന്നതിന് മണിക്കൂറുകൾക്കുശേഷം, വിവാദത്തെ നേരിട്ട് പരാമർശിക്കാതെ ലാംബ മാധ്യമങ്ങളോട് പ്രതികരിച്ചു. “എന്റെ മുട്ടിൽ കല്ല് തട്ടി, യൂണിഫോം കീറി, ബ്ലഡ് ഇഞ്ജുറിയുണ്ടായി,” എന്നാണ് അദ്ദേഹം പറഞ്ഞത്.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കി. ഇതിനിടെ ബുധനാഴ്ച രാത്രിയിലും പുതിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. കണോട്ട് പ്ലേസിലെ ടോൾസ്റ്റോയ് മാർഗ് പ്രദേശത്ത് ചിലർ കല്ലും കുപ്പികളും എറിഞ്ഞതായി പോലീസ് പറഞ്ഞു. ഈ സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ACP) വിവേക് ഭാഗത് ഉൾപ്പെടെ ചില പോലീസുകാർക്ക് പരുക്കേറ്റു. സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ അധിക സുരക്ഷാ സന്നാഹങ്ങൾ പ്രദേശത്ത് തുടരുകയാണ്.
Sandeep Lamba, Additional DCP of Delhi Police, slapped a girl in the face on camera.
How can a male police officer even touch a female protestor, let alone slapping her?
I hope someone sue this arrogant prick. #CJPProtests pic.twitter.com/ttkgBicfZR
— Jaswinder kaur (@TheReal_Jassi) July 21, 2026


















































