മുംബൈ: ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ (30) രണ്ടു മക്കളുമായി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭർത്താവ് മനോഹർ പോൾ, ഭർതൃപിതാവ്, ബന്ധുക്കളായ 2 സ്ത്രീകൾ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനും പൊലീസ് കേസെടുത്തത്.
ഭർത്യവീട്ടിലെ പീഡനം സഹിക്കാനാവാതെ അശ്വിനി, അഞ്ചു വയസ്സുള്ള മകൻ അജിങ്ക്യ, രണ്ടര വയസ്സുള്ള ഇരട്ട പെൺമക്കളായ വീര, ക്രാന്തി എന്നിവരുമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ നൽദുർഗ് കോട്ടയിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. വീര ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ദേശീയതലത്തിൽ 5 സ്വർണവും 6 വെള്ളിയും നേടിയിട്ടുള്ള അശ്വിനി മനോഹർ പോൾ, 2007ൽ തിരുവനന്തപുരത്ത് നടത്തിയ ദേശീയ ഗുസ്തിമത്സരത്തിൽ സ്വർണം നേടിയിരുന്നു.
സർക്കാർ സർവീസിലായിരുന്നെങ്കിലും ഭർതൃപീഡനത്തെത്തുടർന്നു ജോലി വിട്ടു. അപകടമരണമെന്നാണു കരുതിയതെങ്കിലും അശ്വിനിയുടെ പിതാവ് പരാതി നൽകിയതോടെയാണു പീഡന വിവരങ്ങൾ പുറത്തുവന്നത്. സ്ത്രീധനത്തിന്റെ പേരിലും ഇരട്ട പെൺമക്കൾക്കു ജന്മം നൽകിയതിന്റെ പേരിലും പ്രതികൾ യുവതിയെ പീഡിപ്പിച്ചിരുന്നതായി പിതാവ് ആരോപിച്ചു. പണവും സ്വർണവും ഓട്ടോറിക്ഷയും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം ഉപദ്രവിച്ചതായും പരാതിയിലുണ്ട്.






