ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രിമാടെ മുടി സ്റ്റൈലിംഗ്, മേക്കപ്പ്, ഔദ്യോഗിക പ്രതിനിധീകരണ ചെലവുകൾക്കായി 2019ന്റെ തുടക്കം മുതൽ 2026 ഓഗസ്റ്റ് വരെ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് ഏകദേശം 4.49 കോടി രൂപ (4.7 ലക്ഷം യുഎസ് ഡോളർ). വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുന്നത്.
വിവരാവകാശ പ്രവർത്തകയും അഭിഭാഷകയുമായ യാര വിൻക്ലർ-ഷാലിറ്റ് 2025 ഡിസംബറിൽ മൂവ്മെന്റ് ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷന് വേണ്ടി സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് ഈ കണക്കുകൾ പുറത്തുവന്നത്. മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസും മറ്റ് സർക്കാർ അധികാരികളും മാസങ്ങളോളം ചെലവുകളുടെ വിശദമായ വിവരങ്ങൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്നു. തുടർന്ന് നിയമനടപടികൾ ശക്തമായതോടെയാണ് ഇനങ്ങൾ തിരിച്ചുള്ള ചെലവുകൾ പുറത്തുവിടാൻ അധികൃതർ നിർബന്ധിതരായത്.
പുറത്തുവന്ന രേഖകൾ പ്രകാരം, ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ മുടി, മേക്കപ്പ് എന്നിവയ്ക്കായി ചെലവഴിച്ച തുകയുടെ ഏകദേശം 90 ശതമാനവും നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഭാര്യ സാറയ്ക്കുമായി ചെലവഴിച്ചതാണ്. നെതന്യാഹുവിന്റെ ഭരണകാലത്താണ് ഇത്തരം ചെലവുകൾ ഏറ്റവും ഉയർന്ന നിലയിലെത്തിയതെന്നും രേഖകൾ വ്യക്തമാക്കുന്നു.
2025ൽ യുദ്ധ കാലത്ത് മുടി സ്റ്റൈലിംഗിനും മേക്കപ്പിനുമായി ചെലവഴിച്ച തുക ഏകദേശം 1.11 ലക്ഷം ഡോളറായിരുന്നു. 2023ൽ ഇത് ഏകദേശം 1.03 ലക്ഷം ഡോളറായിരുന്നു. ഇതിന് വിപരീതമായി 2022ൽ നഫ്താലി ബെനെറ്റും യായർ ലാപിഡും പ്രധാനമന്ത്രിപദം വഹിച്ച കാലയളവിൽ ഇരുവരുടെയും ചേർന്നുള്ള വാർഷിക ഗ്രൂമിംഗ് ചെലവ് ഏകദേശം 27,600 ഡോളറായി കുറഞ്ഞിരുന്നു.
അതുപോലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധീകരണവുമായി ബന്ധപ്പെട്ട ചെലവുകളിലും വലിയ വ്യത്യാസമാണ് രേഖകളിലുള്ളത്. വസ്ത്രങ്ങൾ വാങ്ങുന്നതും അതിഥികളെ സ്വീകരിക്കുന്നതുമുൾപ്പെടെയുള്ള ഔദ്യോഗിക പ്രതിനിധീകരണ ചെലവുകൾക്കായി നെതന്യാഹു ഏകദേശം 1.34 ലക്ഷം ഡോളർ ചെലവഴിച്ചതായി രേഖകൾ പറയുന്നു. ബെനെറ്റിന്റെ കാലത്ത് ഇത് ഏകദേശം 19,000 ഡോളറും ലാപിഡിന്റെ കാലത്ത് വെറും 2,600 ഡോളറുമായിരുന്നു.
വിദേശയാത്രകളിലും മുടി സ്റ്റൈലിംഗിനും മേക്കപ്പിനുമായി വലിയ തുക ചെലവായിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ നെതന്യാഹു വാഷിങ്ടൺ ഡിസിയിലേക്ക് നടത്തിയ ഒരു യാത്രയ്ക്കിടെ മേക്കപ്പിനും മുടി സ്റ്റൈലിംഗിനുമായി മാത്രം ഏകദേശം 13,500 ഡോളർ ചെലവഴിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. 2024 ജൂലൈയിലെ മറ്റൊരു ഔദ്യോഗിക യുഎസ് സന്ദർശനത്തിനിടെ വ്യക്തിഗത തയ്യാറെടുപ്പുകൾക്കായി ഏകദേശം 11,500 ഡോളറും ചെലവായി.
2023 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിലും പ്രധാനമന്ത്രിയുടെ ഗ്രൂമിംഗ് ചെലവുകൾ സർക്കാർ രേഖകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ കാലയളവിൽ മുടി സ്റ്റൈലിംഗിനായി ഏകദേശം 2,600 ഡോളറും മേക്കപ്പ് സേവനങ്ങൾക്കായി 1,580 ഡോളറും ചെലവഴിച്ചു. 2023 ഒക്ടോബറിൽ മാത്രം മുടി സ്റ്റൈലിംഗിനായി 810 ഡോളർ ചെലവഴിച്ചതായും രേഖകളിലുണ്ട്. ഇസ്രയേലിന്റെ രാഷ്ട്രീയ-സൈനിക രംഗത്ത് നിർണായകമായിരുന്ന ഈ കാലയളവിലാണ് ഈ ചെലവുകൾ നടന്നത്.
അതേസമയം, ചെലവുകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തുടർച്ചയായി കാലതാമസം വരുത്തിയതിനെ
മൂവ്മെന്റ് ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ വിമർശിച്ചു. കോടതി നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങിയ ശേഷമാണ് സർക്കാർ വിശദമായ കണക്കുകൾ പുറത്തുവിട്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി. എന്നാൽ മുടി സ്റ്റൈലിസ്റ്റുകളുടെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും പേരുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇവരുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പേരുകൾ രേഖകളിൽനിന്ന് മറച്ചത്.






