ലഖ്നൗ: ഉത്തർപ്രദേശിലെ അളിഗഞ്ച് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു കോച്ചിംഗ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ 14 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രക്ഷപ്പെടാൻ ശ്രമിച്ച ചില വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതിൽ ചിലർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഏറ്റവും മുകളിലത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തീ പടർന്ന ഉടൻ പൊലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി സ്ഥിരീകരിച്ചത് പ്രകാരം, തീപിടിത്തം ഏകദേശം ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. തുടർന്ന് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയതോടെ നടത്തിയ പരിശോധനയിൽ 14 മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനം പൂർത്തിയായെന്നും ഇനി ആരും കുടുങ്ങിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
സംഭവം നടന്ന കെട്ടിടം ഒരു വാണിജ്യ സമുച്ചയമായിരുന്നു. കോച്ചിംഗ് സെന്ററിന് പുറമെ പെറ്റ് ആക്സസറീസ് കടയും മറ്റു വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. മുകളിലെ നിലയിലാണ് തീപിടിത്തം ഉണ്ടായതെന്നും അത് വളരെ വേഗത്തിൽ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചതായും സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ചില ജനലുകൾ തകർത്താണ് അകത്ത് കുടുങ്ങിയവരെ പുറത്തേക്ക് എത്തിച്ചത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കെട്ടിടത്തിനുള്ളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഒരാൾ തകർന്ന ജനലിലൂടെ പുറത്തേക്ക് കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുന്നതും കാണാം. താഴെ നിന്നവർ ഉടൻ തന്നെ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ചികിത്സ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുറഞ്ഞത് നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലർക്കു വാരിയെല്ലുകൾ പൊട്ടലടക്കമുള്ള ഗുരുതര പരുക്കുകളുണ്ടെന്നാണ് വിവരം. സംഭവത്തെ കുറിച്ച് ഉയർന്നതല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം അന്വേഷണ റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമായാകൂ എന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ രാഷ്ട്രപതി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രി യും ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു.
സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ പരിപാടികളും റദ്ദാക്കി ലക്നൗവിലേക്ക് തിരിച്ചു. ബാധിത കുടുംബങ്ങളുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.















































