തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യു.ഡി.എഫ് സർക്കാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ബദൽ ധവളപത്രം പുറത്തിറക്കി. മുൻ എൽ.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തുന്ന ‘ലക്ഷം കോടിയുടെ കടബാധ്യത’ ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിന് മറുപടിയായാണ് പ്രതിപക്ഷം ബദൽ ധവളപത്രം അവതരിപ്പിച്ചത്. കടബാധ്യത സംബന്ധിച്ച കണക്കുകൾ മറച്ചുവെച്ചും യാഥാർഥ്യങ്ങളെ വളച്ചൊടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. മുൻ എൽ.ഡി.എഫ് സർക്കാർ ധൂർത്തും സാമ്പത്തിക അച്ചടക്കക്കേടും കാട്ടിയെന്ന യു.ഡി.എഫ് വാദങ്ങൾ കണക്കുകളുടെ പിന്തുണയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തായിരുന്നപ്പോൾ ഉയർത്തിയ ആരോപണങ്ങൾ അധികാരത്തിലെത്തിയ ശേഷം നിലനിൽക്കില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സർക്കാരിന്റെ വാഗ്ദാനലംഘനങ്ങൾ ന്യായീകരിക്കാൻ പുതിയ പ്രചാരണങ്ങൾ നടത്തുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് ലക്ഷം കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടെന്ന സർക്കാർ വാദം തെളിയിക്കുന്ന ഒരു രേഖ പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫിന്റെയും അതിനെ പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങളുടെയും വ്യാജ പ്രചാരണങ്ങൾക്ക് ദീർഘായുസ്സില്ലെന്നും, ഓരോ ആരോപണത്തിനും വസ്തുതകളും കണക്കുകളും നിരത്തി മറുപടി നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളെയും ധനപരമായ ഉപരോധങ്ങളെയും ന്യായീകരിക്കുന്ന സമീപനമാണ് നിലവിലെ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നയങ്ങളാണ് യു.ഡി.എഫ് സർക്കാർ പിന്തുടരുന്നതെന്നും, സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയും ക്ഷേമപദ്ധതികളെയും ബാധിക്കുന്ന ഇത്തരം സമീപനങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയ-വസ്തുതാപരമായ പോരാട്ടം തുടരുമെന്നും ബദൽ ധവളപത്രത്തിൽ പ്രതിപക്ഷം വ്യക്തമാക്കി.



















































