തിരുവനന്തപുരം: നിയമസഭയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി എംഎൽഎ എഡി തോമസ്. സംസ്ഥാനത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തന്നെ എംഎൽഎയായി നിയമസഭയിലെത്തിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ നടത്തിയ രക്ഷാപ്രവർത്തനമാണെന്ന് എ.ഡി തോമസ് പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് നിരവധി കുടുംബങ്ങൾ അനുഭവിച്ച ദുരിതങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം മുൻ മുഖ്യമന്ത്രിയ്ക്കെ നേരെ രൂക്ഷ പ്രതികരണം നടത്തി.
എൽഡിഎഫ് ഭരണ കാലത്ത് ആയിരക്കണക്കിന് അമ്മമാരുടെ കണ്ണുനീർ വീണിട്ടുണ്ട്. ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും എന്ന് അദ്ദേഹം പിണറായി വിജയനെ നോക്കി പറഞ്ഞു.
“അഭിപ്രായം പറഞ്ഞതിന്റെ പേരിൽ, ജനധിപത്യപരമായി മൗലീകാവകാശമുപയോഗിച്ച് സമരം ചെയ്തതിന്റെ പേരിൽ എത്രയോ ചെറുപ്പക്കാരുടെ തലയാണ് തല്ലിത്തകർത്തത്. എന്നെയും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ആലപ്പുഴ നഗരത്തിലിട്ട് പട്ടിയെ തല്ലുന്നപോലെയാണ് തല്ലിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ വാഹനത്തിൽ നിന്നും ഇറങ്ങി ഞങ്ങളുടെ തല തല്ലിപ്പൊളിച്ചപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ്. പിന്നീട് പറഞ്ഞു അത് രക്ഷാപ്രവർത്തനമായിരുന്നെന്ന്. ഇന്ന് എന്നെ പോലെയൊരു സാധാരണക്കാരനെ ഈ നിയമസഭയിലേയ്ക്ക് എത്തിച്ചത് ആ രക്ഷാപ്രവർത്തനമാണ്“; അദ്ദേഹം പറഞ്ഞു.















































