തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ നികുതി കുറച്ചതിനെ വിമർശിച്ച് എഎ റഹീം എംപി രംഗത്ത്. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണെന്ന് എഎ റഹീം സമൂഹമാധ്യമത്തിൽ കുറിച്ചു. നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എഎ റഹീം ആരോപിക്കുന്നു. സാധാരണ ജനങ്ങളോട് സർക്കാർ ചെയ്യുന്ന അനീതിയാണ് ഇത്. 251 ശതമാനം എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് 120 മുതൽ 175 ശതമാനം വരെയുള്ള നികുതി ഘടനയിലേക്ക് സർക്കാർ ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നതെന്നും റഹിം പറയുന്നു.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി വിയർക്കുമെന്നും മുഖ്യമന്ത്രിക്ക് ബക്കാർഡിയുടെ ഗന്ധമാണെന്നും റഹീം പരിഹസിക്കുന്നുണ്ട്. ഈ വിഷയത്തിൽ മുസ്ലീം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു. കൂടാതെ മദ്യവിരുദ്ധ നയങ്ങൾക്കെതിരെ സംസാരിച്ച എ കെ ആൻറണിയുടെ പ്രതികരണം അറിയാനാണ് തനിക്ക് കൗതുകമെന്നും പറഞ്ഞുകൊണ്ടാണ് റഹീം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം
“പെട്രോളിനും ഡീസലിനും ഇല്ലാത്ത
നികുതി ഇളവ് മദ്യത്തിന്
ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്.
251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക്
വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും.
മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം.’
ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
യു ഡി എഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു?
എല്ലാത്തിലും വലിയ കൗതുകം
ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്.”
















































