ശ്രീനഗർ: സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാത്തതിന് പിഴ ചുമത്തുമെന്ന് വിദ്യാർഥിക്ക് ഭീഷണി. ജമ്മു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലാണ് (ഐ.ഐ.എം) ചടങ്ങ് സംഘടിപ്പിച്ചത്. ‘സെപ്റ്റംബർ 17 ലെ ദീപാവലി/ ദീപാലങ്കാര ചടങ്ങിൽ പങ്കെടുക്കൽ നിർബന്ധമാണെന്ന് അറിയിച്ചിട്ടും നിങ്ങൾ ഹാജരായിരുന്നില്ല. ചടങ്ങിൽ പങ്കെടുക്കാത്തതിനുള്ള കാരണം വ്യക്തമാക്കി നിങ്ങൾ രേഖാമൂലം വിശദീകരണം നൽകേണ്ടതാണ്.
സെപ്റ്റംബർ 18 നകം മറുപടി നൽകണം, അല്ലാത്തപക്ഷം 500 രൂപ പിഴ ചുമത്തുന്നതാണ്’ -ജമ്മു ഐ.ഐ.എം സ്റ്റുഡന്റ്സ് കൗൺസിൽ നൽകിയ അച്ചടക്ക നോട്ടീസിൽ പറയുന്നു.
വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച് നൽകിയ നോട്ടീസിൽ, മെഡിക്കൽ കാരണങ്ങളാൽ മാത്രമേ ഹാജരാകാതിരുന്നതിന് ഇളവ് പരിഗണിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട കാലയളവിൽ ബെഡ് റെസ്റ്റ് പ്രത്യേകം ശുപാർശ ചെയ്ത് സഞ്ജീവനി (കാമ്പസ് ഡിസ്പൻസറി) നൽകിയ ഔദ്യോഗിക കുറിപ്പ് ഇതിനായി ഹാജരാക്കണമെന്നും നോട്ടീസിൽ നിർദേശിച്ചു.അതേസമയം, സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മോദിയുടെ ജന്മദിനാഘോഷത്തിൽ വിദ്യാർഥികളുടെ ഹാജർ എന്തിനാണ് നിർബന്ധമാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ജമ്മു-കശ്മീരിന്റെ ചുമതലയുമുള്ള സയ്യിദ് നസീർ ഹുസൈൻ ചോദിച്ചു. ഇത് ഒരു ഐ.ഐ.എമ്മിലെ അക്കാദമിക് ഉത്തരവാദിത്തമാണോ, അതോ മോദിയുടെ പ്രചാരണം കാമ്പസിലേക്ക് അടിച്ചേൽപ്പിച്ചതാണോയെന്ന് അദ്ദേഹം ‘എക്സി’ലൂടെ വിമർശനം ഉന്നയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്രചിന്തകളെ വളർത്തിയെടുക്കേണ്ടതാണെന്നും, രാഷ്ട്രീയ നേതാക്കളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുകയോ പിഴ ചുമത്തി ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ പ്രചാരണ തന്ത്രങ്ങൾ നമ്മുടെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് നിർത്തണമെന്നും വ്യക്തമാക്കി. സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. അതുപോലെയുള്ള പിഴയൊന്നും ചുമത്തിയിട്ടില്ല. ഈ സംഭവം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും ചെയ്യുകയാണ്. ഇക്കാര്യത്തിൽ ഉടൻ ചർച്ച നടക്കും. വൊക്കേഷണൽ, കോ-കരിക്കുലർ ആക്റ്റിവിറ്റികളിലെ പങ്കാളിത്തം വിദ്യാർഥികളുടെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനാണെന്നും അധികൃതർ പറഞ്ഞു.






