ഗൊരഖ്പുർ: ഭാര്യയുമായി അവിഹിതമാരോപിച്ച് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. പ്രതി സന്തോഷ് മിശ്ര(28)യെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളിൽനിന്ന് കൃത്യം നടത്താൻ ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും, കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്നതായി സംശയിക്കുന്ന രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ശുഭം മിശ്ര എന്നയാൾ വീട്ടിൽ അഞ്ജാതന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 50 ഓളം സിസിടിവികളും മുന്നൂറോളം മൊബൈൽ നമ്പറുകളും പ്രദേശത്തുള്ളവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഇരുവരും അയൽവാസികളാണെന്ന് പൊലീസ് അറിയിച്ചു.
ഗൊരഖ്പുരിലെ വീട്ടിൽ വരാന്തയിൽ കിടന്നുറങ്ങവേയാണ് പുലർച്ചെ അഞ്ചോടെ ബിഎസ്‍സി വിദ്യാർഥിയായ ശുഭം അക്രമിക്കപ്പെടുന്നത്. ശുഭത്തിന്റെ തലയിൽ ഇരുമ്പു കത്തി ഉപയോഗിച്ച് അടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ശുഭത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭത്തിന്റെ പിതാവിന്റെ ചികിത്സാർഥം വീട്ടിലുള്ളവർ ലക്നൗവിൽ പോയ സമയത്താണ് സംഭവം. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ശുഭത്തെ അക്രമിച്ചതെന്ന് സന്തോഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.






