നഗോയ: താരങ്ങളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഏഷ്യൻ ഗെയിംസിന് ഭീഷണിയായി ചുഴലിക്കാറ്റും. ജപ്പാനിലെ ഐച്ചി-നഗോയ തീരത്തേക്ക് ശക്തമായ ഡുജുവാൻ ചുഴലിക്കാറ്റ് അടുക്കുന്നതിനാൽ ഗെയിംസ് സംഘാടനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രകൃതിദുരന്ത സാഹചര്യമുണ്ടായാൽ കായികതാരങ്ങളെയും ഉദ്യോഗസ്ഥരെയും താത്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച മധ്യ ജപ്പാനിലേക്ക് നീങ്ങിയ ഡുജുവാൻ ഉഷ്ണമേഖലാ കൊടുങ്കാറ്റിന് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയുണ്ട്. കാറ്റിന്റെ പരമാവധി വേഗം മണിക്കൂറിൽ 126 കിലോമീറ്റർ വരെയാകാമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ഗെയിംസ് ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെ സെപ്റ്റംബർ 21ഓടെ ചുഴലിക്കാറ്റ് ഐച്ചി-നഗോയ മേഖലയിലെത്തിയേക്കുമെന്നാണ് പ്രവചനം.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുന്ന സാഹചര്യമുണ്ടായാൽ താരങ്ങളെ താത്കാലികമായി ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സാധാരണ മഴയുള്ള സാഹചര്യത്തിൽ മത്സരങ്ങൾ തടസമില്ലാതെ തുടരും. എന്നാൽ കനത്ത മഴയെ തുടർന്ന് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമുണ്ടായാൽ താരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റും നഗോയ മേയറുമായ ഇചിറോ ഹിരോസാവ അറിയിച്ചു.
ആയിരക്കണക്കിന് താരങ്ങളെയും ഉദ്യോഗസ്ഥരെയും താമസിപ്പിച്ചിരിക്കുന്ന ‘കോസ്റ്റ സെറീന’ എന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പലിനെയും കാറ്റിന്റെ ശക്തി വർധിച്ചാൽ തുറമുഖത്തുനിന്ന് സുരക്ഷിതമായ കടലിലേക്ക് മാറ്റും. ഏതാനും ദിവസങ്ങൾക്ക് മുൻപ് പെയ്ത കനത്ത മഴയിൽ നഗോയയിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് നൂറുകണക്കിന് താരങ്ങളെയും ഉദ്യോഗസ്ഥരെയും താത്കാലികമായി ഒഴിപ്പിക്കേണ്ടിവന്നിരുന്നു.
അതേസമയം, ചുഴലിക്കാറ്റ് ഭീഷണിക്ക് പുറമെ താമസസൗകര്യവുമായി ബന്ധപ്പെട്ട വിവാദവും സംഘാടകർക്ക് തലവേദനയാകുന്നുണ്ട്. ആദ്യം 15,000 താരങ്ങളെയും ഉദ്യോഗസ്ഥരെയുമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തിയതോടെ പങ്കെടുക്കുന്നവരുടെ എണ്ണം 17,000 ആയി ഉയർന്നു.
ഗെയിംസ് കഴിഞ്ഞാൽ ഉപയോഗശൂന്യമാകുന്ന വലിയ സാമ്പത്തിക ബാധ്യതയായി ഗെയിംസ് വില്ലേജ് മാറുമെന്ന ആശങ്കയും ചെലവ് ചുരുക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് പരമ്പരാഗത ഗെയിംസ് വില്ലേജ് നിർമിക്കേണ്ടതില്ലെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ തീരുമാനിക്കുകയായിരുന്നു. പകരം ഹോട്ടലുകൾ, ഷിപ്പിങ് കണ്ടെയ്‌നർ മാതൃകയിലുള്ള താത്കാലിക മുറികൾ, ക്രൂയിസ് കപ്പൽ എന്നിവിടങ്ങളിലാണ് താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഏകദേശം 4,000 പേർ ക്രൂയിസ് കപ്പലിലും 2,000 പേർ തുറമുഖ മേഖലയിലെ താത്കാലിക മുറികളിലുമാണ് താമസിക്കുന്നത്. ഇടുങ്ങിയ മുറികൾ, ചെറിയ കട്ടിലുകൾ, പുരുഷ-വനിതാ താരങ്ങളും പരിശീലകരും മുറികൾ പങ്കിടേണ്ടിവരുന്ന സാഹചര്യം എന്നിവയെക്കുറിച്ച് ടീം ജപ്പാൻ പരാതിപ്പെട്ടിരുന്നു. ഇന്ത്യൻ താരങ്ങളും സമാനമായ താമസപ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. 14 മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് പലർക്കും താമസസൗകര്യം ലഭിച്ചതെന്ന പരാതിയും ഉയർന്നിരുന്നു.




