കോതമംഗലം: പിറവത്ത് അമ്മയും അച്ഛനും രണ്ട് മക്കളും ജീവനൊടുക്കിയെന്ന ദുരന്തവാർത്ത ഞെട്ടലോടെയാണ് കോതമംഗലം പൊലീസ് ഏറ്റുവാങ്ങിയത്. ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന കുടുംബമാണ് ഒടുവിൽ മരണം തിരഞ്ഞെടുത്തതെന്ന് വേദനയോടെ ഓർക്കുകയാണ് കോതമംഗലം എസ്‌എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ.
ഒന്നര ആഴ്ച മുമ്പാണ് കുടുംബം താമസിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിൽ പോലീസിനെ സമീപിച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കുടുംബത്തിന്റെ സ്ഥിതി നേരിട്ട് മനസ്സിലാക്കിയ പൊലീസ്, ഉടൻ തന്നെ സഹായങ്ങൾ ഒരുക്കുകയായിരുന്നു.
ആദ്യം കുടുംബത്തെ സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവിടെ സ്ത്രീകൾക്ക് മാത്രമായിരുന്നു സൗകര്യം. കാഴ്ചപരിമിതിയുള്ള ബിജിമോളും ഭർത്താവും രണ്ട് മക്കളും ഒരുമിച്ച് കഴിയേണ്ട സാഹചര്യം പരിഗണിച്ചാണ് കോതമംഗലത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് നൽകിയത്. ഭക്ഷണവും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളും പൊലീസ് തന്നെ ഏറ്റെടുത്തിരുന്നു.
അതേസമയം, കുടുംബത്തിന് സ്ഥിരമായി താമസിക്കാനാകുന്ന ഒരു വാടകവീട് കണ്ടെത്താനുള്ള ശ്രമവും തുടർന്നു. മൂന്ന്-നാല് വീടുകൾ പരിശോധിച്ചശേഷമാണ് നെല്ലിക്കുഴിയിൽ ഒരു വീട് കണ്ടെത്തിയത്. വീട് നേരിൽ കണ്ട് കുടുംബം തൃപ്തി അറിയിക്കുകയും അവിടേക്ക് താമസം മാറാൻ സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് എസ്‌എച്ച്ഒ പറഞ്ഞു.
പുതിയ വീട്ടിലേക്ക് മാറേണ്ട ദിവസം രാവിലെ ആവശ്യമായ വീട്ടുപകരണങ്ങളുമായി പൊലീസ് ലോഡ്ജിലെത്തിയപ്പോൾ കുടുംബം പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞ് നേരത്തെ തന്നെ പുറത്തുപോയതായി അറിഞ്ഞു. പിന്നീട് കേട്ടത് അവരുടെ മരണവാർത്തയായിരുന്നു.
കുടുംബത്തിന് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകാനും പൊലീസ് തീരുമാനിച്ചിരുന്നു. ആധാർ കാർഡ് കൊണ്ടുവന്നാൽ പുതിയ സിം എടുത്ത് ഫോൺ നൽകാമെന്നും, എന്തെങ്കിലും ആവശ്യമുണ്ടായാൽ നേരിട്ട് ബന്ധപ്പെടാമെന്നും അവരോട് പറഞ്ഞിരുന്നുവെന്ന് പ്രശാന്ത് കുമാർ ഓർക്കുന്നു.
വൈകീട്ട് പൊലീസ് ഗ്രൂപ്പിൽ പിറവത്ത് കണ്ടെത്തിയ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളുടെ ചിത്രം കണ്ടപ്പോൾ സംശയം തോന്നി വിളിച്ചന്വേഷിച്ചപ്പോഴാണ് അത് തങ്ങൾ സഹായിച്ചിരുന്ന കുടുംബമാണെന്ന് തിരിച്ചറിഞ്ഞത്.
സ്റ്റേഷനിലെ പിആർഒയും ഡ്രൈവറും ഉൾപ്പെടെ നിരവധി പൊലീസുകാർ വ്യക്തിപരമായി ഇടപെട്ട് ഈ കുടുംബത്തിന് വീട് കണ്ടെത്താനും മറ്റ് സഹായങ്ങൾ ഒരുക്കാനും പരിശ്രമിച്ചിരുന്നുവെന്നും, ഒടുവിൽ ഇത്തരമൊരു ദുരന്തവാർത്ത കേൾക്കേണ്ടിവന്നത് എല്ലാവരെയും ആഴത്തിൽ വേദനിപ്പിച്ചുവെന്നും എസ്‌എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ പറഞ്ഞു.

















































