ന്യൂഡൽഹി: ഗുഡ്ഗാവിൽ അടിയന്തര മീറ്റിംഗുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞ് ഡൽഹിയിലെ റസ്റ്റോറന്റിൽനിന്ന് പോയ 31കാരനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി. രണ്ടുപേർ അറസ്റ്റിൽ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് യുവാവിന്റെ മൃതദേഹം ഗുഡ്ഗാവിലെ ഒരു ഓടയിൽനിന്ന് കണ്ടെത്തുകയും ചെയ്തു. യുവരാജ് സിങ് മൻചന്ദ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഒരു മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് യുവരാജിനെ കാണാതായത്. സെപ്റ്റംബർ ആറിന് സഹോദരിമാർക്കൊപ്പം ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിലെത്തിയ യുവരാജ് വിവാഹത്തിനായി ഷെർവാണി വാങ്ങി. തുടർന്ന് വൈകിട്ട് 4.15ഓടെ ഇവർ പ്രദേശത്തെ ഗോൾഡൻ ഡ്രാഗൺ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി കയറി. ഇതിനിടെ ഗുഡ്ഗാവിൽ മുൻ സഹപ്രവർത്തകയെ കാണാൻ പോകേണ്ടതുണ്ടെന്ന് സഹോദരിമാരോട് പറഞ്ഞ് യുവരാജ് അവിടെനിന്ന് പോയി. സഹോദരിമാർ കാബിൽ വീട്ടിലേക്ക് മടങ്ങി. വൈകിട്ട് ഏഴുമണിയോടെ കുടുംബാംഗങ്ങൾ യുവരാജുമായി ഫോണിൽ സംസാരിച്ചു. രാത്രി 10 മണിയോടെ വീട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ കുടുംബം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ യുവരാജിനെ ഫോണിൽ ലഭിച്ചില്ല.
തുടർന്ന് സെപ്റ്റംബർ എട്ടിന് വൈകിട്ട് 4.16ഓടെയാണ് യുവരാജിന്റെ ഫോണിൽനിന്ന് കുടുംബത്തിന് അവസാനമായി വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി. സെപ്റ്റംബർ 11ന് കുടുംബം ലജ്പത് നഗർ പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകി.
അതേസമയം യുവരാജിന്റെ മൃതദേഹം സെപ്റ്റംബർ 10ന് ഗുഡ്ഗാവ് പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും കുടുംബത്തെ വിവരം അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന സർക്കാർ പോർട്ടലായ സോണൽ ഇന്റഗ്രേറ്റഡ് പോലീസ് നെറ്റ്‌വർക്ക് (ZIPNET) വഴിയും കൃത്യസമയത്ത് വിവരങ്ങൾ നൽകിയില്ലെന്നും കുടുംബം ആരോപിച്ചു.
ഇതിനിടെ സെപ്റ്റംബർ 14ന് പോലീസ് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. യുവരാജ് മരിച്ച വിവരം കുടുംബത്തെ അറിയിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു മൃതദേഹം സംസ്കരിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും മിസ്സിംഗ് പേഴ്സൺ നെറ്റ്‌വർക്കുകളിൽ പ്രസിദ്ധീകരിക്കുകയും നിശ്ചിത കാത്തിരിപ്പ് കാലയളവ് പൂർത്തിയാകുകയും ചെയ്തിട്ടും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ നിയമപ്രകാരം അധികൃതർക്ക് സംസ്കാരം നടത്താൻ സാധിക്കും.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണ രേഖകൾ, മൃതദേഹത്തിന്റെ ചിത്രങ്ങൾ, ഡിഎൻഎ സാമ്പിളുകൾ, യുവരാജിന്റെ വ്യക്തിഗത വസ്തുക്കൾ എന്നിവ സംരക്ഷിച്ച് കുടുംബത്തിന് ലഭ്യമാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായിരുന്നു യുവരാജ്. പിതാവ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാണെന്നും മാതാവിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും കുടുംബം വ്യക്തമാക്കി.
അന്വേഷണത്തിനിടെ യുവരാജ് അവസാനമായി ഫോണിൽ സംസാരിച്ചത് വാട്സ് എന്ന മുൻ സഹപ്രവർത്തകയുമായാണെന്ന് പോലീസ് കണ്ടെത്തി. ഗുഡ്ഗാവിൽ കാണാനായി പോയതും ഇവരെയായിരുന്നു. എന്നാൽ വാട്സിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് യുവരാജിന്റെ ഓഫീസും സംശയിക്കുന്ന യുവതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക വിവരങ്ങൾ എന്നിവയും പരിശോധിച്ചു. ഇതോടെയാണ് വാട്സ് അന്വേഷണത്തിലെ പ്രധാന സംശയിതയായി മാറിയത്.
തുടർന്ന് വാട്സ് പുതിയൊരു മൊബൈൽ നമ്പർ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിൽനിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്സിന്റെ പങ്കാളിയെന്ന് തിരിച്ചറിഞ്ഞ മറ്റൊരാളെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിനിടെ യുവരാജിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗുഡ്ഗാവിലെ തങ്ങളുടെ വീടിന് സമീപമുള്ള ഓടയിൽ ഉപേക്ഷിച്ചതായി ഇരുവരും വെളിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. അതേസമയം സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. എന്നാൽ കൊലപാതകത്തിന്റെ യഥാർഥ കാരണം പ്രതിയായ യുവതി മറച്ചുവെക്കുകയാണെന്നാണ് യുവരാജിന്റെ കുടുംബം ആരോപിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.






