കണ്ണൂർ: എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ മോശം പരാമർശത്തിന് പിന്നിൽ കടുത്ത മുസ്‌ലിം വിരോധമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മുസ്‌ലിം നാമധാരികളായ സി.പി.എം. നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിയുടെ വിരോധം കൂടുതൽ ശക്തമാകുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
തികച്ചും മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തുന്നത് നീചമാണെന്നും രാഗേഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ വിലയിരുത്തൽ ജനാധിപത്യപരമായ രീതിയിൽ നടത്തി പാർട്ടി അനുഭാവികളെയടക്കം അറിയിച്ചതാണ്. ഇതിന്റെ പേരിൽ പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലത്തായിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി. നേതാവും അധ്യാപകനുമായ പദ്മരാജന് ജാമ്യം ലഭിച്ചത് യു.ഡി.എഫ്. സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൊലീസ് നടത്തിയ കുറ്റമറ്റ അന്വേഷണത്തെ തുടർന്നാണ് പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നും രാഗേഷ് ആരോപിച്ചു.
ആർ.എസ്.എസ്. നയം പിന്തുടരുന്ന സർക്കാരിന്റെ ഇടപെടലില്ലാതെ ഇത്രയും ഗൗരവമേറിയ കേസിനെ പ്രോസിക്യൂഷൻ ഇത്ര ലാഘവത്തോടെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.






