ന്യൂഡൽഹി: ഗ്വാളിയോർ-ആഗ്ര ദേശീയപാതയിൽ പത്ത് പുള്ളിപ്പുലികളുടെ തോലുമായി നാലംഗ വേട്ടസംഘം പിടിയിലായ കേസിൽ നിർണായക വഴിത്തിരിവ്. ജൂലായ് 23ന് നടന്ന സംഭവത്തിന്റെ അന്വേഷണം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വന്യജീവി സംരക്ഷണ സംഘടനയായ ‘വൈൽഡ് ലൈഫ് എസ്ഒഎസ്’ (Wildlife SOS) ലേക്കാണ് നീളുന്നത്.
എൻജിഒയുടെ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനും വിദേശ ഫണ്ടുകളും സംഭാവനകളും ലഭ്യമാക്കുന്നതിനുമായി സംഘടനയുടെ മേധാവിയുടെ അറിവോടെയും നിർദേശപ്രകാരവും വേട്ട സംഘടിപ്പിച്ച ശേഷം തോൽ പിടികൂടിയതായി നാടകം നടത്തിയെന്ന ഗുരുതര ആരോപണമാണ് അന്വേഷണത്തിൽ ഉയർന്നിരിക്കുന്നത്. മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
വൈൽഡ് ലൈഫ് എസ്ഒഎസ് സ്ഥാപകനും സിഇഒയുമായ കാർത്തിക് സത്യനാരായണനോട് തിങ്കളാഴ്ച ശിവ്പുരിയിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് നോട്ടീസ് നൽകി.
ഡൽഹി പൊലീസ് നേരത്തെ പിരിച്ചുവിട്ട ഭഗവാൻ സിങ് എന്ന സലീമിനെയും ഇയാളുടെ കൂട്ടാളി വസീമിനെയും കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം പിടികൂടിയിരുന്നു. വൈൽഡ് ലൈഫ് എസ്ഒഎസ് സിഇഒ കാർത്തിക് സത്യനാരായണന്റെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്നാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.
സംഘടനയുടെ ‘ഫോറസ്റ്റ് വാച്ച്’ വിഭാഗം മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ജൂലായ് 23ന് വേട്ടക്കാരെ പിടികൂടിയതെന്നായിരുന്നു അന്ന് വൈൽഡ് ലൈഫ് എസ്ഒഎസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പിടികൂടിയ പുള്ളിപ്പുലിത്തോലുകൾ മധ്യപ്രദേശിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതോടെയാണ് മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് സമാന്തര അന്വേഷണം ആരംഭിച്ചത്.
എൻജിഒയുടെയും സിഇഒയുടെയും സൽപ്പേര് ഉയർത്തുന്നതിനും വലിയ തുക ഗ്രാന്റായി ലഭിക്കുന്നതിനുമായി വേട്ടയാടൽ സംഘടിപ്പിക്കുകയും പിന്നീട് അതേ വേട്ടക്കാരെ പിടികൂടിയതായി കാണിക്കുകയുമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതായി റിപ്പോർട്ടുണ്ട്.
ശിവ്പുരി, മൊറേന വനമേഖലകളിൽ പുള്ളിപ്പുലികളുടെ അവശിഷ്ടങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. എൻജിഒയുടെ വാഹനത്തിലാണ് പ്രതികൾ വനമേഖലകളിൽ പരിശോധന നടത്തിയിരുന്നതെന്നും ആരോപണമുണ്ട്.
ഹരിയാനയിൽ നിന്ന് എത്തിച്ച കെണികൾ വേട്ടക്കാർക്ക് വിതരണം ചെയ്തത് ഭഗവാൻ സിങ്ങാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുള്ളിപ്പുലികളെ മാത്രമാണോ സംഘം ലക്ഷ്യമിട്ടിരുന്നതെന്നും കടുവകളെയും വേട്ടയാടിയിരുന്നോ എന്നും വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
അതേസമയം, ഉയർന്നുവന്ന ആരോപണങ്ങളിൽ വൈൽഡ് ലൈഫ് എസ്ഒഎസ് സഹസ്ഥാപക ഗീത ശേഷാമണിയോ സിഇഒ കാർത്തിക് സത്യനാരായണനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വന്യജീവി സംരക്ഷണത്തിന്റെ പേരിൽ നടന്നതായി പറയപ്പെടുന്ന വേട്ടയും തുടർന്ന് നടത്തിയ ‘പിടികൂടൽ നാടകവും’ സംബന്ധിച്ച ആരോപണങ്ങൾ പുറത്തുവന്നതോടെ കേസിൽ കൂടുതൽ അന്വേഷണം നിർണായകമാകും.






