ഹൈദരാബാദ്: സർവകലാശാലാ കാമ്പസിൽ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ പൂർവ വിദ്യാർഥി അറസ്റ്റില്‍. ഗാച്ചിബൗളി പോലീസും തെലങ്കാന ‘ഈഗിൾ’ നാർക്കോട്ടിക് വിഭാഗവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയായ ബിശ്വജിത് കലിത എന്ന ‘ബിശ്വ’യാണ് പിടിയിലായത്. പരിശോധനയിൽ ക്യാമ്പസിലെ രണ്ട് വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.
പ്രതിയിൽ നിന്ന് പൊലീസും പ്രതിരോധ സേനയും ചേർന്ന് കഞ്ചാവ് പിടിച്ചെടുത്തു. അസം സ്വദേശിയായ പ്രതി, അവിടെനിന്നാണ് ഹൈദരാബാദിലേക്ക് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാമ്പസിലെ രണ്ട് വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന ശൃംഖലയെക്കുറിച്ചും പ്രതിക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ചും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
സംഭവത്തിൽ പോലീസും സർവകലാശാലാ അധികൃതരും ചേർന്ന് കൂടുതൽ അന്വേഷണം നടത്തുമെന്നും ക്യാമ്പസുകളിൽ ലഹരിവിരുദ്ധ പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതിനിടയിലാണ് ഈ പരിശോധന നടന്നത്. ക്യാമ്പസുകളിൽ ലഹരിമരുന്ന് കണ്ടെത്തിയാൽ കോളേജ് മാനേജ്‌മെന്റുകളെ ഉത്തരവാദികളാക്കുന്ന വിധത്തിൽ കൂടുതൽ കർശനമായ ലഹരിവിരുദ്ധ നിയമ നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.






