ഇടുക്കി: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഏലപ്പാറ ചിന്നാർ ഏറുമ്പടത്തിനു സമീപം ഇന്നു പുലർച്ചെ ആറോടെയായിരുന്നു അപകടം. അപകടത്തിൽ വാഹനമോടിച്ചിരുന്ന തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിൻ ഏണസ്റ്റാണ് മരിച്ചത്.
വാഹനത്തിൽ അഞ്ചു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജെറിൻറെ ഭാര്യ ദിവ്യ (29), നവ്യ (26) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിസാര പരുക്കുപറ്റിയ അജിൻ (36) പീരുമേട് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു വയസുള്ള കുട്ടിയും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ജെറിൻ ഉറങ്ങിയതാണു അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം തിരുവനന്തപുരത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് വന്ന കാറാണ് 50 അടി കാഴ്ചയിലേക്ക് മറിഞ്ഞത്. നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞ ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കൈതപ്പതാൽ തോട്ടിൽ പതിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന ജെറിൻ സീറ്റ് ബെൽറ്റിട്ടിരുന്നതിനാൽ പുറത്തിറങ്ങാനാവാതെ തോട്ടിലെ വെള്ളത്തിൽ മുങ്ങിയതാണ് മരിക്കാൻ ഇടയായത്. പുറത്തെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും പീരുമേട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രാവിലെ പള്ളിയിലേക്ക് പോയവരാണ് കാർ മറിയുന്നത് കണ്ടത്. പിന്നീട് നാട്ടുകാരും സമീപത്തെ കട്ടക്കളത്തിൽ ജോലി ചെയ്യുന്ന അതര സംസ്ഥാന തൊഴിലാളികളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ചെങ്കുത്തായ പ്രദേശമായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായിരുന്നു. വിവരമറിഞ്ഞെത്തിയ ഉപ്പുതറ പോലീസാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
ക്ഷേത്രക്കുളത്തില് നീന്തുന്നതിനിടെ മുങ്ങിമരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല


















































