കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ പരിശീലകനുമായ ആർ. രാജേഷിന്റെ (48) മൃതദേഹം കണ്ടെത്തി.
നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ പുളിങ്ങോം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് ഒന്നിന് പെയ്ത ശക്തമായ മഴയെത്തുടർന്ന് കോഴിച്ചാൽ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്.
രക്ഷാപ്രവർത്തനത്തിനായി കെട്ടിയിരുന്ന റോപ്പിൽ നിന്നും കൈവിട്ടുപോയ രാജേഷ് കുത്തൊഴുക്കിൽപെടുകയായിരുന്നു. റിവർ റാഫ്റ്റിംഗ് വിദഗ്ധൻ കൂടിയായ രാജേഷിനായി ഫയർഫോഴ്സും വിദഗ്ദ്ധ സംഘങ്ങളും, അദ്ദേഹം നീന്തൽ പഠിപ്പിച്ച ശിഷ്യന്മാരും പ്രദേശത്ത് തീവ്രമായ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് നാലാമത്തെ ദിവസം മൃതദേഹം കിട്ടിയിരിക്കുന്നത്.


















































