ആലപ്പുഴ: സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായി റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ബന്ധുവുമായ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ. പാതിരപ്പള്ളി മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി (3) ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.
2010 ഓഗസ്റ്റ് 12നാണ് തുമ്പോളി ആലക്കാട്ടുശേരിൽ ഏലിയാമ്മ സെബാസ്റ്റ്യൻ (ചിന്നമ്മ–80) കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ ഫ്രില്ലിക്ക് 23 വയസ്സായിരുന്നു. ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നതിനാൽ ഏലിയാമ്മ വീട്ടിൽ തനിച്ചായിരുന്നു.
സംഭവദിവസം പുറത്തുപോയി തിരിച്ചെത്തിയ വീട്ടുജോലിക്കാരിയാണ് ഏലിയാമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനിടെ ഏലിയാമ്മയുടെ വീട്ടിൽനിന്ന് തമിഴ് നാടോടികൾ പോകുന്നത് കണ്ടെന്ന പ്രചാരണം ഫ്രില്ലി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരു നാടോടി സ്ത്രീയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പ്രദേശത്ത് അത്തരത്തിൽ ആരെയും കണ്ടതായി മറ്റാർക്കും വിവരം ലഭിച്ചില്ല. തുടർന്നാണ് അന്വേഷണം ഫ്രില്ലിയിലേക്ക് നീണ്ടത്.
പ്രോസിക്യൂഷൻ വാദമനുസരിച്ച്, വരാന്തയിൽ ഇരിക്കുകയായിരുന്ന ഏലിയാമ്മയെ ഫ്രില്ലി നിർബന്ധിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് മുഖത്ത് മുളകുപൊടി വിതറി താഴെയിട്ടശേഷം കത്തികൊണ്ട് കഴുത്തിലും കൈത്തണ്ടകളിലും മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഏലിയാമ്മയുടെ മാലയും വളകളും കവർന്നു.
അന്വേഷണത്തിനിടെ ആലപ്പുഴയിലെ സ്വർണക്കടയിൽ പഴയ സ്വർണം നൽകി ഫ്രില്ലി പുതിയ ആഭരണങ്ങൾ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതേക്കുറിച്ച് വീട്ടുകാരോട് ഫ്രില്ലി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നൽകിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചതെന്നാണ് കേസ്.
ഏലിയാമ്മയുടെ സ്വർണാഭരണങ്ങൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ബാക്കി സ്വർണവും പണയംവെച്ച് ലഭിച്ച പണവും ഫ്രില്ലിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.
കൊലപാതകം, കവർച്ച, അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ലക്ഷ്യത്തോടെയുള്ള ഭവനഭേദനം എന്നീ നാല് കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും, കവർച്ചയ്ക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, അതിക്രമിച്ച് കടക്കലിന് പത്ത് വർഷം കഠിനതടവും 10,000 രൂപ പിഴയും, ക്രിമിനൽ ലക്ഷ്യത്തോടെയുള്ള ഭവനഭേദനത്തിന് മൂന്ന് വർഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ഷാരി ഹാജരായി.


















































