ന്യൂഡൽഹി: ഇ20 പെട്രോൾ വാഹനങ്ങൾക്ക് സുരക്ഷിതമാണെന്ന് വീണ്ടും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശാസ്ത്രീയ പഠനങ്ങളും ലാബ്, ഫീൽഡ് പരിശോധനകളും നടത്തിയ ശേഷമാണ് ഇ20 ഇന്ധനം അവതരിപ്പിച്ചതെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയിൽ അറിയിച്ചു.
വാഹന നിർമാതാക്കൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ), എണ്ണക്കമ്പനികൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് ഇ20 സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. നിതി ആയോഗ്, വാഹന നിർമാതാക്കൾ, എആർഎഐ തുടങ്ങിയവരുമായി ചേർന്നാണ് വിവിധ ഘട്ടങ്ങളിലായി ശാസ്ത്രീയ പരിശോധനകളും പ്രായോഗിക പരീക്ഷണങ്ങളും നടത്തിയത്.
നിർദേശിച്ച രീതിയിൽ ഉപയോഗിച്ചാൽ ഇ20 പെട്രോൾ സുരക്ഷിതമാണെന്നാണ് പഠനങ്ങളിൽ വ്യക്തമായതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പഴയ വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുന്നതിലൂടെ തകരാറുകളോ വാഹനത്തിന്റെ ശേഷിയിൽ കാര്യമായ കുറവോ ഉണ്ടാകുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് ഏതെങ്കിലും വാഹനത്തിന്റെ എൻജിന് തകരാർ സംഭവിച്ചതായി ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ഇ20 ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിർമാതാക്കൾ വാറന്റി നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വാഹനത്തിന്റെ എൻജിന്റെ പ്രവർത്തനത്തെയോ കാര്യക്ഷമതയെയോ ഇ20 പെട്രോൾ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും നേരത്തെ വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതികളുടെ പഠനങ്ങളുടെയും വിവിധ തലങ്ങളിലുള്ള കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് ഇ20 അവതരിപ്പിച്ചതെന്നും എ.എ. റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞിരുന്നു.
ഇ20 പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്തുന്നതാണ്. രാജ്യത്തെ എഥനോൾ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായാണ് ഇ20 ഇന്ധനം അവതരിപ്പിച്ചത്. ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗം വർധിപ്പിക്കുന്നതിനുമാണ് എഥനോൾ കലർന്ന പെട്രോൾ പ്രോത്സാഹിപ്പിക്കുന്നത്.


















































