ചെന്നൈ: പൂർണ ഗർഭിണിയെ വേദിയിലേക്ക് നടത്തിക്കാതെ അവരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്‌നാട് സർക്കാർ വിവിധ തസ്തികകളിലേക്ക് 401പരെ നിയമിക്കുന്ന ചടങ്ങിലായിരുന്നു പ്രോട്ടോക്കോൾ ലംഘിച്ചുള്ള മുഖ്യമന്ത്രിയുടെ ഈ നടപടി. അക്ഷയലക്ഷ്മി എന്ന യുവതിക്കാണ് വിജയ് സദസിലേക്ക് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകിയത്.
തമിഴ്‌നാട് പിഎസ്‌സി മുഖേനെ വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്കാണ് ഇന്ന് അപ്പോയിന്റ്‌മെന്റ് കൈമാറിയത്. 383 അസിസ്റ്റന്റ് എൻജിനീയർമാരേയും (ഇലക്ട്രിക്കൽ) 18 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർമാരേയുമാണ് പുതുതായി നിയമിച്ചത്.
പ്രസവത്തിന് മൂന്ന് ദിവസം മാത്രമുള്ള അക്ഷയലക്ഷ്മിയും ഈ തസ്തികയിൽ ഇടംപിടിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ അക്ഷയ ലക്ഷ്മി തൻറെ ഊഴവും കാത്ത് നിൽക്കുമ്പോഴാണ് മുഖ്യമന്ത്രി വേദിയിൽ നിന്നിറങ്ങി വന്ന് നിയമന ഉത്തരവ് നൽകിയത്. പൂർണഗർഭിണിയായ ഒരു യുവതിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ നിന്ന് താഴെയിറങ്ങുന്ന വിജയിന്റെ വീഡിയോയ്ക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. അവതാരക ഓരോ ഉദ്യോഗാർത്ഥികളെ നിയമന ഉത്തരവ് കൈപ്പറ്റാനായി വിളിച്ച് വരുത്തി. ഇതിനിടെ ഉത്തരവ് കൈപ്പറ്റുന്നതിനായി അക്ഷയലക്ഷ്മിയുടെ പേര് വിളിച്ചപ്പോഴാണ് യുവതി ഗർഭിണിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കിയത്. ഉടൻതന്നെ, അവരെ വേദിയിലേക്ക് വിളിച്ച് വരുത്താതെ വിജയ് വേദി വിട്ട് അവരുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു.
ചെന്നൈയിലെ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വിജയ് വേദിയിൽ നിന്നിറങ്ങി അക്ഷയലക്ഷ്മിയുടെ അടുത്തെത്തി, നിയമന ഉത്തരവ് കൈമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം അക്ഷയ്‌ലക്ഷ്മി മുഖ്യമന്ത്രിയോട് നന്ദി പറയുന്നതും, വിജയ് അവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതും വീഡിയോയിൽ കാണാം. മറ്റുള്ള രാഷ്ട്രീയ പ്രവർത്തകർ വിജയ്‌യെ കണ്ടുപഠിക്കണമെന്നും ഇദ്ദേഹമാണ് ശരിക്കും ജനനായകൻ എന്നുമാണ് വീഡിയോക്ക് താഴെ നിറയുന്ന കമൻറുകൾ.
View this post on Instagram

















































