തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിക്കുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലാണ് പരിശോധന നടക്കുന്നത്.
കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകളും ലോക്കർ വിവരങ്ങളും പരിശോധിക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഈ ബാങ്കിലെ ലോക്കർ സൗകര്യം, സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് വീണ മൊഴി നൽകിയിരുന്നുവെന്നാണ് വിവരം. പരിശോധന പുരോഗമിക്കുകയാണ്.
മുമ്പ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ ഇ.ഡി ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, കേന്ദ്രസേനാംഗങ്ങളുടെ സുരക്ഷാ സാന്നിധ്യത്തോടെയാണ് പരിശോധന നടക്കുന്നത്. ബാങ്ക് പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഒമ്പത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ എഴുതി നൽകിയ ചോദ്യങ്ങൾക്ക് വീണ രേഖാമൂലം മറുപടി നൽകിയിരുന്നു. മൊഴി വായിച്ച് കേട്ട ശേഷമാണ് അവർ ഓഫീസ് വിട്ടത്.
ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ചോദ്യം ചെയ്യലിന് ഹാജരായത്. സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഇവരെ ഓഫീസിലേക്ക് പ്രവേശിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുതിയ സമൻസ് നൽകിയിരുന്നില്ലെങ്കിലും, അന്വേഷണത്തിന്റെ തുടർഘട്ടത്തിൽ വീണ്ടും ഹാജരാകാൻ നിർദേശം നൽകാൻ സാധ്യതയുണ്ടെന്നാണ് വിവരം.















































