ന്യൂഡൽഹി: ഛത്തീസ്ഗഢിൽ സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രം നിർബന്ധമാക്കിയതിൽ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. സർക്കാർ സ്കൂളുകളെ “ആർഎസ്‌എസ് ശാഖകൾ” ആക്കി മാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഛത്തീസ്ഗഢ് കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാൻ സുശീൽ ആനന്ദ് ശുക്ല ആരോപിച്ചു.
കുട്ടികൾക്ക് നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെ ആരും എതിർക്കുന്നില്ലെങ്കിലും, സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും മറ്റ് മത മന്ത്രങ്ങളും നിർബന്ധമാക്കുന്നത് ഒരു മതേതര സമൂഹത്തിൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ശുക്ല പറഞ്ഞു.
മന്ത്രങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ, ഖുറാൻ, ബൈബിൾ, ഗുരു ഗ്രന്ഥ് സാഹിബ് എന്നിവയിൽ നിന്നുള്ള നല്ല പഠനങ്ങളും സർക്കാർ അവതരിപ്പിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ലെങ്കിൽ, എന്തുകൊണ്ടാണ് ഒരു പാരമ്പര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രണ്ടു ദിവസം മുമ്പാണ് സ്കൂളുകളിൽ ഗായത്രി മന്ത്രം നിർബന്ധമാക്കി സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഉത്തരവിട്ടത്. അച്ചടക്കം, സാംസ്കാരിക മൂല്യങ്ങൾ, ദേശസ്നേഹം എന്നിവ വളർത്തിയെടുക്കാനുള്ള ശ്രമമാണിതെന്നാണ് സർക്കാർ വാദം. രാവിലെ അസംബ്ലി മുതൽ അവസാന മണിക്കൂർ വിവിധ ഘട്ടങ്ങളിലായി മന്ത്ര ജപത്തിൽ വിദ്യാർഥികൾ പങ്കെടുക്കണം.

















































