ന്യൂഡൽഹി: മൂന്ന് മാസം നീണ്ടുനിന്ന അമേരിക്ക–ഇറാൻ യുദ്ധത്തിന് പിന്നാലെ ഉണ്ടാക്കിയ ധാരണാപത്രം പുതിയ വിവാദങ്ങൾക്കിടയാക്കി മുന്നേറുകയാണ്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ അധികാരത്തിന് പരിധികളില്ല എന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത് മറ്റൊരു തലത്തിലാണ് വിലയിരുക്കപ്പെടുന്നത്. മൂന്നുമാസം നീണ്ടുനിന്ന യുദ്ധം തന്റെ ശക്തിയെ കുറച്ചിട്ടില്ലെന്നും, മറിച്ച് ലോക സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാണ് ധാരണയിലെത്തിയതെന്നും ട്രംപ് വ്യക്തമാക്കി. Axios-നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധം തന്റെ അധികാര പരിധികളെക്കുറിച്ച് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെ, “ഞാൻ ഇതുവരെ ആ പാഠം പഠിച്ചിട്ടില്ല. ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ പരിധികളില്ല… ഇറാന്റെ സൈന്യത്തെ യുഎസ് പരാജയപ്പെടുത്തിയെന്ന തന്റെ അവകാശവാദം ആവർത്തിച്ചുകൊണ്ട്, ധാരണാപത്രം നിരുപാധികമായ കീഴടങ്ങലിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇതുപോലെ ഒരു ഉപരോധം മറ്റാർക്കാണ് നടത്താൻ കഴിയുക? ഒരു കപ്പലിന് പോലും കടന്നുപോകാൻ കഴിയാത്ത ഒരു നാവിക ഉപരോധം ഞാൻ നടത്തി. ചിലർ ശ്രമിച്ചു. അത് അധികകാലം നീണ്ടുനിന്നില്ല,” അദ്ദേഹം പറഞ്ഞു.
അതുപോലെ കരാർ തന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും, ആഗോള മാന്ദ്യം ഒഴിവാക്കാൻ എണ്ണ നീക്കാനുള്ള ഒരു നീക്കമാണെന്നും ട്രംപ് തറപ്പിച്ചു പറഞ്ഞു. “രണ്ടോ മൂന്നോ ആഴ്ച കൂടി ഞാൻ അവിടെ പോയി ബോംബാക്രമണം തുടരുക എന്നതാണ് എനിക്ക് കൂടുതൽ ശക്തനാകാൻ കഴിയുന്ന ഏക മാർഗം. ശരിയല്ലേ? പക്ഷേ അത് നമുക്ക് എന്താണ് നൽകുന്നത്? ഹോർമുസ് കടലിടുക്ക് തുറക്കില്ല. മാസങ്ങളോളം നമുക്ക് എണ്ണ ലഭിക്കില്ല. ലോകമെമ്പാടുമുള്ള ഒരു മാന്ദ്യത്തിന് കാരണമാകുന്ന തരത്തിലുള്ള കാര്യമാണിത്,” അദ്ദേഹം പറഞ്ഞു.
ആദ്യം ഇറാനോട് നിബന്ധനകളില്ലാത്ത കീഴടങ്ങൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ ധാരണയിൽ ഇറാന്റെ ആണവ സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വിറ്റ്സർലാൻഡ് സന്ദർശനം അവസാന നിമിഷം റദ്ദാക്കിയതോടെ കരാറിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായി. ഈ സന്ദർശനത്തിൽ അടുത്ത ഘട്ട ചർച്ചകൾ നടക്കാനിരുന്നതാണ്. അതേസമയം ഇറാന്റെ സുപ്രീം ലീഡർ മൊജ്താബ ഖമനേയിയും കരാറിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു, കൂടാതെ നേരിട്ടുള്ള ചർച്ചകൾ നടക്കും, എന്നാൽ അത് ശത്രുവിന്റെ നിലപാട് അംഗീകരിക്കുന്നതല്ല എന്ന തന്റെ നിലപാട് ആവർത്തിച്ചു.
അതേസമയം മൂന്ന് മാസം നീണ്ടുനിന്ന അമേരിക്കൻ നാവിക ഉപരോധം നീക്കം ചെയ്തതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നു. നിരവധി രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ ഇതിനകം കടന്നുപോകാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എങ്കിലും ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലാകാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. യുദ്ധകാലത്ത് തടസപ്പെട്ട എണ്ണവിതരണം പുനഃസ്ഥാപിക്കുന്നത് ആഗോള സാമ്പത്തിക നിലയിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
യുദ്ധം തുടർന്നിരുന്നെങ്കിൽ ഹോർമൂസ് കടലിടുക്ക് അടഞ്ഞുകിടക്കുകയും ലോകത്തിന് മാസങ്ങളോളം എണ്ണ ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും, അതുവഴി ആഗോള സാമ്പത്തിക മാന്ദ്യം തന്നെ സംഭവിക്കാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അതിനാൽ തന്നെ ഈ ധാരണ ഒരു തന്ത്രപരമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ധാരണാപത്രത്തിന്റെ ഭാഗമായി ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും അതിനെ പരിശോധിക്കുന്നതിനുള്ള വ്യക്തമായ സംവിധാനങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎസ് ഇറാനെതിരായ എണ്ണ ഉപരോധങ്ങൾ ഇളവാക്കി, ഇറാന്റെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയതും കരാറിലെ പ്രധാന ഭാഗമാണ്. കൂടാതെ 300 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ട്, നാവിക ഉപരോധം നീക്കം ചെയ്യൽ തുടങ്ങിയ നടപടികളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇനി മുന്നിലുള്ള ഘട്ടങ്ങളിൽ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നടക്കാനിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിക്ക് ഇറാനിലെ ആണവ കേന്ദ്രങ്ങൾ പരിശോധിക്കാൻ അനുമതി നൽകാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ കരാറിൽ മിസൈൽ പദ്ധതികളെയോ പ്രോക്സി സേനകളെയോ കുറിച്ച് പരാമർശമില്ലാത്തത് അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾക്ക് ഇടയാക്കുന്നുണ്ട്.















































