കോഴിക്കോട്: താമരശ്ശേരിയിൽ 22-കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയതാണ് നന്ദന പ്രദീപിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്.
ഈ മാസം എട്ടിനാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം.
കുടുംബാംഗങ്ങളുടെ വിവരമനുസരിച്ച്, കോഴിക്കോട് സ്വകാര്യ മാളിൽ നടന്ന പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹാലോചനയിലേക്കും വഴിമാറിയത്. ചൈനീസ് ഷെഫായി ജോലി ചെയ്യുന്ന കൊണ്ടോട്ടി പുളിക്കൽവയൽ സ്വദേശിയായ യുവാവുമായി നന്ദന അടുപ്പത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹതാൽപര്യം അറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
യുവാവും കുടുംബാംഗങ്ങളും നന്ദനയുടെ വീട്ടിലെത്തി വിവാഹകാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഭാഗമായി വളയിടൽ ചടങ്ങിന്റെ തീയതിയും നിശ്ചയിച്ചിരുന്നതായി കുടുംബം പറയുന്നു. എന്നാൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചതാണ് നന്ദനയെ മാനസികമായി തകർത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
യുവാവ് നന്ദനയെ നിരന്തരം ബോഡി ഷെയ്മിങ് ചെയ്തിരുന്നുവെന്നും, അവളുടെ രൂപത്തെയും പെരുമാറ്റത്തെയും കുറിച്ച് മോശമായി സംസാരിച്ചിരുന്നുവെന്നും സഹോദരി ആരോപിച്ചു. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനവും ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് നന്ദനയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയതെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.















































