തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതിൽ അതി രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. സംസ്ഥാന സർക്കാർ ആർഎസ്എസ് താൽപര്യങ്ങൾക്ക് അനുസരിച്ച് ആർഎസ്എസ് ശാഖയിൽ നിന്നുള്ള ലിസ്റ്റ് പ്രകാരം നിയമനങ്ങൾ നടത്തി ആളുകളെ തിരുകി കയറ്റുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് വി കെ സനോജ് ആരോപിച്ചു. പ്രസ് മീറ്റിൽ പൂക്കിത്തരം പറയുകയും നിയമനങ്ങളിൽ എമ്പോക്കിത്തരം കാണിക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ മാറിയിരിക്കുകയാണ്. അങ്ങേയറ്റം അപകടകരമായ കളിയാണ് ആർഎസ്എസ് ഡീലിന്റെ ഭാഗമായി സതീശൻ ചെയ്യുന്നതെന്നും സനോജ് ആരോപിച്ചു.
അതുപോലെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച ബി അശോക് യുഡിഎഫ് കാലത്തും എൽഡിഎഫ് കാലത്തും നടപടിക്ക് വിധേയമായ ആളാണ്. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായിട്ടാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതെന്ന് റോജി എം ജോണും വി ഡി സതീശനും വിശദീകരണം എന്നും വി കെ സനോജ് ആവശ്യപ്പെട്ടു.
എല്ലാക്കാലത്തും നല്ല ലക്ഷണമൊത്ത സംഘിയുടെ ആരോപണങ്ങളാണ് ബി അശോക് ഉന്നയിച്ചിട്ടുള്ളത്. ഭക്ഷണത്തിന്മേലുള്ള ആർഎസ്എസ് കടന്നുകയറ്റത്തെ എതിർക്കുന്ന ഘട്ടത്തിൽ ബീഫ് ഫെസ്റ്റ് നടത്തിയപ്പോൾ ആർഎസ്എസിനേക്കാൾ വലിയ ന്യായീകരണം മുന്നോട്ടുവെച്ചയാളാണ് ബി അശോക് എന്നും വി കെ സനോജ് പറഞ്ഞു. മോഹൻഭാഗവത് പങ്കെടുത്ത പരിപാടിയിൽ വിസിമാർ മാപ്പ് പറയാൻ ആവശ്യപ്പെട്ടതുകൊണ്ടുമാത്രമായില്ല, സ്വർണ്ണകൊള്ളക്കാർക്ക് ഹാജരാകുന്ന വക്കീലാണ് സർക്കാരിന്റെ വക്കീലാകുന്നത്. എന്തായിരുന്നു ഡീൽ എന്ന് സർക്കാർ വ്യക്തമാക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു.
അതേസമയം രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിനെതിരെയും ഡിവൈഎഫ്‌ഐ രംഗത്ത് എത്തി. നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് നിയമിച്ചത്. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കി. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും വി കെ സനോജ് ആരോപിച്ചു.
















































